കൊച്ചിയിൽ ഹെൽമെറ്റില്ലാതെ സ്കൂട്ടറോടിച്ച യുവതിയെയും കൗമാരക്കാരനെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടി. തുടർന്നുനടന്ന പരിശോധനയിൽ വാഹനം മാസങ്ങൾക്ക് മുൻപ് മോഷ്ടിച്ചതാണെന്നും നമ്പർ പ്ലേറ്റ് വ്യാജമാണെന്നും തെളിഞ്ഞു. തുടർ നടപടികൾക്കായി വാഹനം കളമശ്ശേരി പൊലീസിന് കൈമാറി.
കൊച്ചി: മോഷ്ടിച്ച ബൈക്കിൽ യാത്ര ചെയ്ത യുവതിയെയും കൗമാരക്കാരനെയും പിടികൂടി പൊലീസ്. കാക്കനാട്- കളമശ്ശേരി മേഖലയിൽ സീപോർട്ട് എയർപോർട്ട് റോഡിൽ ആണ് സംഭവം. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പതിവ് വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ, ഹെൽമെറ്റില്ലാതെ സ്കൂട്ടർ ഓടിച്ച യുവതിയും ഒപ്പം ഉണ്ടായ പതിനേഴുകാരനെയും ശ്രദ്ധയിൽപ്പെട്ടു. ഉദ്യോഗസ്ഥർ കൈകാണിച്ചെങ്കിലും സ്കൂട്ടർ നിർത്താതെ ഓടിച്ച് പോയി.

തുടർന്ന് അഞ്ച് കിലോമീറ്ററോളം ഇരുവരെയും പിന്തുടർന്ന് പിടികൂടി. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് പരിശോധിച്ച ഉദ്യോഗസ്ഥർ ഉടൻ തന്നെ രജിസ്റ്റേർഡ് ഉടമയെ വിളിച്ചു. ഇതോടെ യുവതി ഓടിച്ചിരുന്ന സ്കൂട്ടറിലെ നമ്പർ വ്യാജമാണെന്ന് ഉറപ്പായി. തുടർന്ന് ചേസിസ് നമ്പറും എൻജിൻ നമ്പറും പരിശോധിച്ച് വാഹനത്തിന്റെ യഥാർത്ഥ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തി.
യഥാർത്ഥ ഉടമയെ വിളിച്ചപ്പോഴാണ് സ്കൂട്ടർ മാസങ്ങൾക്ക് മുൻപ് മോഷണം പോയതായി അറിയിച്ചത്. ഫെബ്രുവരി 22ന് എറണാകുളം കോൺവെന്റ് ജങ്ഷനിൽ നിന്നാണ് സ്കൂട്ടർ മോഷണം പോയത്. ഉടമ എറണാകുളം സെൻട്രൽ പോലീസിൽ പരാതിയും നൽകിയിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത സ്കൂട്ടർ തുടർ നടപടികൾക്കായി കളമശ്ശേരി പൊലീസിന് കൈമാറി.


