സർക്കാരിന്റെ ഖജനാവ് ശൂന്യമാണെന്നും വെറും വാഗ്ദാനങ്ങൾ മാത്രമാണ് ബജറ്റിലുള്ളതെന്നും കരാറുകാർ ആരോപിക്കുന്നു.

മുംബൈ: സർക്കാരിൽ നിന്ന് കിട്ടാനുള്ളത് 96000 കോടി രൂപ. മുംബൈയിൽ സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന മുന്നറിയിപ്പുമായി കോൺട്രാക്ടർമാർ. മഹാരാഷ്ട്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ള 96400 കോടി രൂപയുടെ കുടിശ്ശിക ഉടൻ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കരാറുകാർ ഏപ്രിൽ 7 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ്, ജലവിഭവം, മണ്ണ് സംരക്ഷണം തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിൽ ജോലി ചെയ്യുന്ന കരാറുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ 18 മാസമായി തങ്ങളുടെ ബില്ലുകൾ മാറിക്കിട്ടുന്നില്ലെന്നും ഇത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്നും മഹാരാഷ്ട്ര സ്റ്റേറ്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ വിശദമാക്കുന്നത്. സർക്കാർ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നിലവിൽ പൂർത്തിയായ ജോലികൾക്ക് പണം നൽകുന്നില്ലെന്നാണ് ഇവരുടെ പ്രധാന പരാതി. സർക്കാരിന്റെ ഖജനാവ് ശൂന്യമാണെന്നും വെറും വാഗ്ദാനങ്ങൾ മാത്രമാണ് ബജറ്റിലുള്ളതെന്നും കരാറുകാർ ആരോപിക്കുന്നു.

ക്ഷേമപദ്ധതികൾക്കായി വൻതുക ചിലവാക്കുമ്പോൾ വികസന പ്രവർത്തനങ്ങൾ നടത്തിയവർക്ക് പണം നൽകുന്നില്ലെന്നാണ് ഇവരുടെ പരാതി.ഈ പണിമുടക്ക് സംസ്ഥാനത്തെ റോഡ് നിർമ്മാണം, പാലങ്ങൾ, കുടിവെള്ള പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.പണം ലഭിക്കാത്ത പക്ഷം പുതിയ ടെൻഡറുകളിൽ പങ്കെടുക്കില്ലെന്നും നിലവിലുള്ള പ്രവൃത്തികൾ നിർത്തിവെക്കുമെന്നാണ് കരാറുകാർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മാർച്ച് മാസത്തിൽ കുടിശിക തുകയിൽ വലിയൊരു പങ്ക് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ഇതുണ്ടായില്ലെന്നുമാണ് കരാറുകാർ വിശദമാക്കുന്നത്. കരാർ കുടിശികയിൽ 35000 കോടി രൂപയുമായി ജൽ ജീവൻ മിഷനാണ് ഒന്നാമതുള്ളത്. പിഡബ്ല്യുഡി 29000 കോടി രൂപയാണ് നൽകാനുള്ളത്.

ചെറുകിട കരാറുകാർ അടക്കമുള്ളവരെയാണ് കുടിശിക നൽകാത്തത് സാരമായി ബാധിച്ചിട്ടുള്ളത്. ഏകദേശം 3 ലക്ഷം കരാറുകാരെയും അവരെ ആശ്രയിച്ചു കഴിയുന്ന കോടിക്കണക്കിന് തൊഴിലാളികളെയും ഇത് ബാധിക്കുന്നുണ്ടെന്നാണ് സംഘടനകൾ മുന്നറിയിപ്പിൽ വിശദമാക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ സുനേത്ര പവാർ, ഏക്‌നാഥ് ഷിൻഡെ എന്നിവർക്ക് സംഘടനകൾ ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. ചർച്ചകൾക്ക് സർക്കാർ തയ്യാറാകാത്ത പക്ഷം സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം