മറ്റ് പോർവിമാനങ്ങളുടെ സുരക്ഷാ വലയത്തിൽ പറക്കുന്ന തകർക്കാനാവാത്തത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദീർഘദൂര ആക്രമണത്തിന് ഉപയോഗിക്കുന്ന ഈഗിളിന് 927 കോടി രൂപയോളം വില വരും

കൊല്ലം: ഇറാൻ വെടിവച്ച് വീഴ്ത്തിയത് അമേരിക്കയുടെ തകർക്കാനാവാത്ത ഈഗിളിനെ, നഷ്ടം 927 കോടി രൂപയെന്ന് വ്യോമയാന വിദഗ്ധൻ ജേക്കബ് കെ ഫിലിപ്. ഇറാനെതിരായ സൈനിക നടപടി അമേരിക്ക തുടരുന്നതിനിടെ രണ്ട് ദിവസത്തിനിടെ അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങളാണ് ഇറാൻ തകർത്തത്. ഇതിന് പുറമേ ഒന്നിലേറെ അമേരിക്കൻ ഹെലികോപ്ടറുകൾക്കും തകരാറുകളുണ്ടായി. 24 മണിക്കൂറിനുള്ളിൽ ഈഗിളിന്റെ വീഴ്ചയാണ് അമേരിക്കയ്ക്ക് കനത്ത പ്രഹരമാവുക. മറ്റ് പോർവിമാനങ്ങളുടെ സുരക്ഷാ വലയത്തിൽ പറക്കുന്ന തകർക്കാനാവാത്തത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദീർഘദൂര ആക്രമണത്തിന് ഉപയോഗിക്കുന്ന ഈഗിളിന് 927 കോടി രൂപയോളം വരുമെന്നാണ് ജേക്കബ് കെ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. എ10 തണ്ടർ ബോൾട്ട് വോർട്ട് ഹാഗിന്റെ തകർച്ചയും അമേരിക്കയ്ക്ക് അപ്രതീക്ഷിതമാണ്. 176 കോടിയോളം വിലവരുന്ന ഈ യുദ്ധവിമാനത്തേയും ഇറാൻ വെടിവച്ചിട്ടതായാണ് റിപ്പോർട്ടുകൾ.

ജേക്കബ് കെ ഫിലിപ്പിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

രണ്ടു ദിവസത്തിനിടെ യുഎസ് സേനയുടെ രണ്ടു പോർവിമാനങ്ങളാണ് ഇറാനിൽ നടന്ന ആക്രമണത്തിൽ ഇറാൻ സേന തകർത്തത്. കൂടാതെ ഒന്നിലേറെ യുഎസ് ഹെലിക്കോപ്ടറുകൾക്ക് ഇതേ ആക്രമണങ്ങളിൽ തകരാറുണ്ടാവുകയും ചെയ്തു. കുവൈറ്റിലെ ക്യാംപ് ബ്യൂറിങ്ങിൽ പാർക്കു ചെയ്തിരുന്ന, യുഎസ് കരസേനയുടെ ഒരു സിഎച്ച്-47 എഫ് ഷിനക്ക് ഡ്യൂവൽ റോട്ടർ ട്രാൻസ്‌പോർട്ട് ഹെലികോപ്ടറിന്റെ കോക്പിറ്റും മുൻവാതിലും ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തകർന്നത് ഇതിനു പുറമേയാണ്. രണ്ടാം തീയതി രാത്രി ഏറെ വൈകിയോ അല്ലെങ്കിൽ ഇന്നലെ അതിരാവിലെയോ മധ്യ ഇറാനിൽ ഇറാൻ സേനയുടെ എയർ ഡിഫൻസ് സംവിധാനത്തിന്റെ ആക്രമണത്തിൽ തർന്നുവീണ എഫ്-15ഇ ഈഗിൾ യുദ്ധവിമാനമാണ് ആദ്യത്തേത് (വാർത്തകളിൽ ആദ്യം പറഞ്ഞിരുന്നതുപോലെ എഫ്-35 വിമാനം അല്ല).

വിമാനത്തിന്റെ രണ്ടു പൈലറ്റുമാരിലൊരാളെ അമേരിക്ക രക്ഷിച്ചുകൊണ്ടു പോയെങ്കിലും രണ്ടാമത്തെയാൾക്ക് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. യുഎസ് സേനയ്ക്ക് കിട്ടിയിട്ടിലെന്ന് വ്യക്തമാണ്. ഇറാൻ നത്തുന്ന തെരച്ചിൽ കണ്ടു കിട്ടിയതായി ഇതേവരെ ഉറപ്പിച്ചിട്ടുമില്ല.ഇന്നലെ വീണ എ-10 തണ്ടർബോൾട്ട് II 'വോർട്ട്ഹാഗ്' പോർവിമാനമാണ് അമേരിക്കൻ സേനയ്ക്കുണ്ടായ അടുത്ത നഷ്ടം.നേരത്തെ വീണ എഫ്-15ഇ ഈഗിൾ വിമാനത്തിന്റെ പൈലറ്റുമാരെ തെരയുന്നതിനിടെ, ഹോർമുസ് കടലിടുക്കിനു സമീപത്തുവച്ചാണ് ഇറാൻ വോർട്ട്ഹാഗിനെ വെടിവച്ചിട്ടതെന്നാണ് സൂചന. ആക്രമണത്തിൽ നിയന്ത്രണം വിട്ട വിമാനം ഇറാൻ വ്യോമാതിർത്തിയിൽ നിന്ന് പറന്നകന്ന് ഹോർമുസ് കടലിടുക്കിലെത്തി വീണു തകരുകയായിരുന്നു. തെറിച്ചകന്ന് കടലിൽ വീണ പൈലറ്റിനെ അമേരിക്കൻ വ്യോമസേന രക്ഷിച്ചു. 176 കോടി രൂപയോളം വിലയുള്ള വിമാനം പൂർണമായും തകർന്നു.

എഫ്-15 പൈലറ്റിനു വേണ്ടിയുള്ള തെരച്ചിൽ നടത്തുകയായിരുന്ന വേറെ ഹെലിക്കോപ്ട്‌റുകൾക്കും ആക്രമണങ്ങളിൽ കേടുപാടുണ്ടായതായും സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. മൂന്നു വ്യോമയാനങ്ങൾ 24 മണിക്കൂറിനിടെ തകർന്നതിൽ, ഈഗിളിന്റെ വീഴചയാണ് അമേരിക്കയ്ക്ക് കൂടുതൽ കനത്തതാവുക.. മറ്റു പോർവിമാനങ്ങളുടെ ശക്തമായ സുരക്ഷാ വലയത്തിൽ പറക്കുന്ന, തകർക്കാനാവാത്തത് എന്ന് വിശേഷിപ്പിക്കാറുള്ള, ഈ ദീർഘദൂര ആക്രമണ വിമാനത്തിന് ഇന്നത്തെ നിലയിൽ 927 കോടിയോളം രൂപ വിലവരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം