കൊവിഡ് കാലത്തെ പോലെ നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർത്ഥന ചെലവ് ചുരുക്കലിൻ്റെ ഭാഗമാണെന്ന വിമർശനം ശരിയല്ലെന്ന് കേന്ദ്ര സർക്കാർ. ഇന്ധന ഉപഭോഗം കുറച്ച് ബുദ്ധിപൂർവം ചെലവഴിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തിയെന്നും സർക്കാർ വിശദീകരിച്ചു. 

ദില്ലി: കൊവിഡ് കാലത്തെ പോലെ നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർത്ഥന ചെലവ് ചുരുക്കലിൻ്റെ ഭാഗമെന്ന് വിമർശനം ശരിയല്ലെന്ന് കേന്ദ്ര സർക്കാർ. സബ്സിഡികളോ ക്ഷേമപ്രവർത്തനങ്ങളോ വെട്ടിക്കുറച്ചിട്ടില്ലെന്നും സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്ധന ഉപഭോഗം കുറച്ചുകൊണ്ട് കൂടുതൽ ബുദ്ധിപൂർവം ചെലവഴിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മാധ്യമങ്ങളടക്കം ചെലവ് ചുരുക്കലെന്ന് വിശേഷിപ്പിച്ചതോടെയാണ് തെറ്റിദ്ധാരണ പ്രചരിച്ചതെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയിരുന്നു. പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന ഊ‍‍ർജ്ജ പ്രതിസന്ധി കണക്കിലെടുത്ത് പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കാനും, സാധ്യമാകുന്നിടത്തെല്ലാം വീട്ടിൽ നിന്ന് ജോലി ചെയ്യാനും, അനാവശ്യമായ വിദേശ യാത്രകൾ ഒഴിവാക്കാനും പ്രധാനമന്ത്രി മോദി പൗരന്മാരോട് അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

സുരക്ഷാ വ്യൂഹത്തിൽ പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം നിലവിലുള്ള വാഹനങ്ങളെ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റാനാണ് പ്രധാനമന്ത്രി നി‍ർദ്ദേശം നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷയിൽ വിട്ടുവീഴ്ചയും വരുത്താതെ നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് തീരുമാനം. ‍‍‍പ്രധാനമന്ത്രിക്ക് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്.