കാഞ്ഞങ്ങാട് നഗരസഭ വനിതാ ചെയർപേഴ്സണനെതിരെ 2013 ല്‍ നടത്തിയ പരാമർശത്തില്‍ ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത് താൽക്കാലം കീഴടങ്ങേണ്ടെന്ന് സുപ്രീം കോടതി

ദില്ലി: കാഞ്ഞങ്ങാട് നഗരസഭ വനിതാ ചെയർപേഴ്സണനെതിരെ 2013 ല്‍ നടത്തിയ പരാമർശത്തില്‍ ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത് താൽക്കാലം കീഴടങ്ങേണ്ടെന്ന് സുപ്രീം കോടതി. 2013 ൽ പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ട് കേസിലാണ് നടപടി. സ്ത്രീയുടെ മാന്യതയെ ബാധിക്കുന്ന തരത്തിൽ ലേഖനത്തില്‍ എഴുതിയെന്നായിരുന്നു കേസ്. കേസില്‍ അരവിന്ദന്‍ മാണിക്കോത്തിന് വിചാരണ കോടതി നേരത്തെ പിഴയും ഒരു ദിവസത്തെ വെറും തടവിനും ശിക്ഷിച്ചിരുന്നു. ഇതിനെതിരായ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിലവിലെ ഉത്തരവ് വന്നിരിക്കുന്നത്. തന്‍റെ പത്രത്തിൽ വന്ന വാർത്തയെ തെറ്റായി ചിത്രീകരിച്ചെന്നും ആക്ഷേപഹാസ്യം എന്ന നിലയിലാണ് ലേഖനം എഴുതിയതെന്നുമാണ് അരവിന്ദന്‍റെ വാദം. ലീഗ് മേയറെ സിപിഎം ചുംബിക്കുന്നു എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചത്. കേസിൽ ഹർജിക്കാരനായി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, മനീഷ സുനിൽ കുമാർ, ആനന്ദു എസ് നായർ എന്നിവർ ഹാജരായി.