അബുദാബി ഉൾപ്പെടെ നാല് ഇന്ത്യൻ എംബസികളിലെ സേവന കരാർ ടെൻഡർ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടിയാണ് നടപടി.

ബുദാബി (യുഎഇ), കുവൈറ്റ്, സിംഗപ്പൂർ, കാൻബറ (ഓസ്ട്രേലിയ) എന്നീ നാല് ഇന്ത്യൻ എംബസികളിലെ കോൺസുലർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ പുതിയ കമ്പനികൾക്ക് കരാർ നൽകാനുള്ള ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. സുതാര്യതക്കുറവ്, മാനദണ്ഡങ്ങൾ വ്യക്തമാക്കാതെ ചില കമ്പനികളുടെ മാർക്ക് കുറച്ചു എന്നിവ ചൂണ്ടിക്കാണിച്ചാണ് മുൻ ടെൻഡർ നടപടികൾ കോടതി റദ്ദാക്കിയത്. എന്നാൽ വിദേശത്തുള്ള ഇന്ത്യക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ സുപ്രീം കോടതി ചില താൽക്കാലിക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 

വിദേശകാര്യ മന്ത്രാലയവും എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡും ചേർന്ന് എത്രയും വേഗത്തിൽ പരമാവധി മൂന്ന് മാസത്തിനകം പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വിദേശ രാജ്യങ്ങളിലെ ദിവസേനയുള്ള വിസ, പാസ്‌പോർട്ട് സേവനങ്ങളെ ബാധിക്കാതിരിക്കാൻ താൽക്കാലിക സംവിധാനങ്ങൾ ഒരുക്കണം. ഇതിനായി നിലവിലെ ഏജൻസികളെയോ അല്ലെങ്കിൽ തൃപ്തികരമായി പ്രവർത്തിച്ച മറ്റ് ഏജൻസികളെയോ താൽക്കാലികമായി ചുമതലപ്പെടുത്താം.ടെൻഡറിൽ പങ്കെടുത്ത രണ്ട് കമ്പനികളെ ഒഴിവാക്കിയത് നിയമവിരുദ്ധവും ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനവുമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഇത് സുപ്രീം കോടതിയും ശരിവെച്ചു.