നിർബന്ധിത മതപരിവർത്തനം ആരോപിച്ച് വിഎച്ച്പി, ബജ്റങ്ദൾ പ്രവർത്തകർ മധ്യപ്രദേശിലെ കാത്തലിക്ക് സ്കൂൾ അടിച്ചുതകർത്തു. ജബൽപുരിലെ സെയ്ന്റ് അലോഷ്യസ് സ്കൂളിന് നേരേയാണ് ആക്രമണമുണ്ടായത്.

ഭോപ്പാൽ: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് വിഎച്ച്പി, ബജ്റങ്ദൾ പ്രവർത്തകർ മധ്യപ്രദേശിലെ കാത്തലിക്ക് സ്കൂൾ അടിച്ചുതകർത്തു. ജബൽപുരിലെ സെയ്ന്റ് അലോഷ്യസ് സ്കൂളിന് നേരേയാണ് ആക്രമണമുണ്ടായത്. സ്കൂൾ കേന്ദ്രീകരിച്ച് നിർബന്ധിത മതപരിവർത്തനം നടക്കുന്നതായി ആരോപിച്ചാണ് വിഎച്ച്പി, ബജ്റ​ങ്ദൾ പ്രവർത്തകർ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഇത് പിന്നീട് അക്രമാസക്തമാവുകയായിരുന്നു.

സ്കൂളിലെ ജീവനക്കാരെ മതംമാറ്റാൻ ശ്രമിക്കുന്നതായാണ് ആരോപണമുയർന്നിരുന്നത്. സ്കൂളിലെ ഒരു മുൻ ജീവനക്കാരനാണ് ഇതുസംബന്ധിച്ച ആരോപണമുന്നയിച്ചത്. സ്കൂളിൽ ജോലിചെയ്യുന്നതിനിടെ ക്രിസ്ത്യൻ പള്ളി സന്ദർശിക്കാൻ തന്നെ നിരന്തരം നിർബന്ധിച്ചെന്നും മതം മാറാൻ സമ്മർദം ചെലുത്തിയെന്നുമായിരുന്നു ആരോപണം. മതംമാറാൻ വിസമ്മതിച്ചതോടെ സ്കൂൾ അധികൃതർ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായും ഇയാൾ ആരോപിച്ചിരുന്നു.

മുൻ ജീവനക്കാരന്റെ ആരോപണത്തിന് പിന്നാലെയാണ് വിഎച്ച്പിയും ബജ്റങ്ദളും വിഷയം ഏറ്റെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

അതേസമയം, വിഷയത്തിൽ അന്വേഷണം നടത്താനായി ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേൽനോട്ടത്തിൽ പ്രത്യേക സമിതി രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. സ്കൂളിൽ ആക്രമണം നടത്തിയതിൽ കേസെടുത്തിട്ടുണ്ടെന്നും വീഡിയോദൃശ്യങ്ങൾ പരിശോധിച്ച് ഇതിലുൾപ്പെട്ടവരെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് സ്കൂളിൽ പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.