വ്യാജ തോക്കുകളുടെ വിൽപ്പന; ബെംഗളൂരുവിൽ യുവാവ് അറസ്റ്റിൽ
സിനിമാഷൂട്ടിങിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന തോക്കുകളാണ് പൊലീസ് പ്രതിയിൽനിന്ന് കണ്ടെത്തിയത്.
ബെംഗളൂരു: വ്യാജ തോക്കുകൾ വിൽപ്പന നടത്തിയ മുപ്പത്തിയഞ്ചുകാരൻ ബെംഗളൂരുവിൽ അറസ്റ്റിൽ. സുദ്ധഗുണ്ടെപ്പാളയയിൽ താമസിക്കുന്ന തബ്റെസ് പാഷയാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്ന് മുപ്പതോളം തോക്കുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
യഥാർത്ഥ തോക്കുകളുമായി വളരെയധികം സാമ്യമുളള തോക്കുകൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇവ സിനിമാഷൂട്ടിങിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന തോക്കുകളാണെന്ന് പരിശോധനയിൽ കണ്ടെത്തി. തോക്കുകൾ എവിടെ നിന്നാണ് കിട്ടിയതെന്നും, ആർക്കൊക്കെയാണ് വിൽപ്പന നടത്തിയതെന്നും പൊലീസ് അന്വേഷിച്ച് വരുകയാണ്.
ഇയാളെ ചാദ്യം ചെയ്തുവരികയാണെന്നും മോഷണസംഘങ്ങളും മറ്റും ഇത്തരത്തിലുളള ആയുധങ്ങളാണ് സാധാരണയായി ഉപയോഗിക്കുന്നതെന്നും പൊലീസ് പറഞ്ഞു.