പൂജകള്‍ എങ്ങനെ നിര്‍വ്വഹിക്കണം, എങ്ങനെ തേങ്ങയുടയ്ക്കണം തുടങ്ങിയ കാര്യങ്ങള്‍ ഭരണഘടന കോടതികള്‍ക്ക് പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

ദില്ലി: ക്ഷേത്രങ്ങളിലെ ദൈംദിന ആചാരാനുഷ്ഠാനങ്ങളിൽ ഭരണഘടന കോടതികൾ ഇടപെടില്ലെന്ന് സുപ്രീംകോടതി (Supreme Court). തിരുപ്പതി ക്ഷേത്രത്തിലെ (Tirupati Temple) പൂജാക്രമങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി പരാമര്‍ശം. അതേസമയം വിവേചനം, ദര്‍ശനം തടസ്സപ്പെടുത്തൽ തുടങ്ങി ഭരണപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇടപെടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ക്ഷേത്രത്തിൽ എങ്ങനെ പൂജ നടത്തണം, എങ്ങനെ തേങ്ങ ഉടക്കണം ഇതൊക്കെ ഭരണഘടന കോടതിയല്ല തീരുമാനിക്കേണ്ടത്. ക്ഷേത്രങ്ങളിലെ ആചാരനുഷ്ഠാനങ്ങളിൽ ഭരണഘടന കോടതിക്ക് ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിരുപ്പതി ക്ഷേത്രത്തിലെ പൂജക്രമങ്ങൾ ലംഘിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ നിലപാട് വ്യക്തമാക്കിയത്. ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങൾ ഭരണഘടന കോടതിയല്ല തീരുമാനിക്കേണ്ടത്. ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഹര്‍ജിക്കാരന് ഉന്നയിക്കാം. അതേസമയം ഭരണപരമായ കാര്യങ്ങളിൽ വീഴ്ച ഉണ്ടാകുന്നുണ്ടെങ്കിൽ അത് പരിശോധിക്കാമെന്ന് കോടതി പറഞ്ഞു.

വിവേചനമോ, ദര്‍ശനം തടസ്സപ്പെടുത്തലോ ഉണ്ടെങ്കിൽ ക്ഷേത്ര ഭരണസമിതിയോട് വിശദീകരണം ആവശ്യപ്പെടാം. ഇക്കാര്യത്തിൽ ഹര്‍ജിക്കാരന്‍റെ പരാതിക്ക് ക്ഷേത്ര ഭരണസമിതിയോട് എട്ടാഴ്ചക്കകം മറുപടി നൽകാൻ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മറുപടി തൃപ്തികരമല്ലെങ്കിൽ ഹര്‍ജിക്കാരനെ തുടര്‍ നിയമനടപടികൾ ആലോചിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ശബരിമല യുവതി പ്രവേശന വിധി പുനഃപരിശോധനക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിൽ തുടമ്പോഴാണ് തിരുപ്പതി കേസിലെ ശ്രദ്ധേയമായ പരാമര്‍ശം.