കൊവിഡ് വ്യാപനത്തിൽ നിശബ്ദമായി കേന്ദ്രം; പതിവ് വാര്‍ത്ത സമ്മേളനം നിര്‍ത്തി
ആരോഗ്യമന്ത്രിയും കൊവിഡ് വ്യാപനത്തിന്‍റെ തീവ്രതയോട് പ്രതികരിക്കുന്നില്ല. മെയ് 16ഓടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം പൂജ്യമാകുമെന്നവകാശപ്പെട്ട നീതി ആയോഗും പിന്നീട് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ദില്ലി: രാജ്യത്ത് കൊവിഡ് അതിവേഗം പടരുമ്പോൾ രോഗവ്യാപനത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാതെ കേന്ദ്ര സർക്കാർ. പതിവ് വാർത്താസമ്മേളനം നിർത്തിവച്ച ആരോഗ്യമന്ത്രാലയം രോഗം എപ്പോൾ കുറയും എന്നത് സംബന്ധിച്ച് വ്യക്തമായ ഒരു സൂചന പോലും നൽകുന്നില്ല.
പ്രതിദിന രോഗബാധ അയ്യായിരത്തില്‍ നിന്ന് ആറായിരത്തിലേക്ക് കടന്നു. രോഗവ്യാപനം ഈ വിധമെങ്കില്‍ ഈ മാസം അവസാനത്തോടെ രണ്ടര ലക്ഷം രോഗികളെങ്കിലും രാജ്യത്തുണ്ടായേക്കാം. രോഗബാധ കൂടുന്നതോടെ കേന്ദ്രത്തില്‍ വലിയ ആശയക്കുഴപ്പം ദൃശ്യമാണ്. കൃത്യമായ വിശദീകരണം നല്‍കാത്ത ആരോഗ്യമന്ത്രാലയം ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്ത് ഇന്ത്യയില്‍ രോഗബാധ, മരണ നിരക്കുകള്‍ കുറവാണെന്ന് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നെങ്കിലും രോഗബാധ പിടിച്ചുനിര്‍ത്തുന്നതിനെ സംബന്ധിച്ച വ്യക്തമായ ഒരു പദ്ധതിയും ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്. പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടും രോഗനിര്‍ണ്ണയ ഫലം വളരെ വൈകിയാണ് പുറത്ത് വരുന്നത്. നേരത്തെ രണ്ട് തവണ കൊവിഡ് കണക്ക് പുറത്ത് വിട്ടിരുന്നത് ഇപ്പോള്‍ ഒറ്റത്തവണയാക്കി. രോഗവ്യാപനത്തെ കുറിച്ച് സൂചനകള്‍ നല്‍കിയിരുന്ന പതിവ് വാര്‍ത്ത സമ്മേളനം അവസാനിപ്പിച്ചതിന്‍റെ കാരണവും വ്യക്തമാക്കിയിട്ടില്ല.
Read more at: ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ആസൂത്രണമില്ലാതെ ? പിടിച്ച് കെട്ടാനാവാതെ കൊവിഡ് വ്യാപനം...
രോഗ വ്യാപനം ജുലൈമാസത്തോടെ അതി തീവ്രമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ എയിംസ് ഡയറക്ടറും പിന്നീട് നിശബ്ദനായി. ആരോഗ്യമന്ത്രിയും കൊവിഡ് വ്യാപനത്തിന്‍റെ തീവ്രതയോട് പ്രതികരിക്കുന്നില്ല. മെയ് 16ഓടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം പൂജ്യമാകുമെന്നവകാശപ്പെട്ട നീതി ആയോഗും പിന്നീട് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.