പ്രതിദിന വർധന ഒരു ലക്ഷത്തോളം, രാജ്യത്ത് കൊവിഡ് രോഗികൾ നാല്പത്തിയാറ് ലക്ഷം കടന്നു
ഐസിഎംആര്‍ സഹകരണത്തോടെ രാജ്യത്ത് മരുന്ന് പരീക്ഷണം നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനി ഭാരത് ബയോടെക് മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയകരമെന്ന് ഭാരത് ബയോടെക് അറിയിച്ചു.
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന വര്‍ധന ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ മാത്രം 97,504 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് രോഗികളിലെ റെക്കോര്‍ഡ് വര്‍ധനവാണിത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം നാല്പത്തിയാറ് ലക്ഷം കടന്നു. 9,58,316 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,201 പേരാണ് 24 മണിക്കൂറിനിടെ രോഗബാധിതരായി മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ 77,472 പേര്‍ക്കാണ് കൊവിഡിൽ ജീവൻ നഷ്ടമായത്.
രാജ്യത്തെ ആകെ രോഗികളില്‍ നാല്പത്തിയെട്ടു ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ കാല്‍ ലക്ഷത്തിനടുത്ത് രോഗികളുണ്ടായതോടെ ആകെ രോഗികളുടെ എണ്ണം പത്തു ലക്ഷം കടന്നു. ആന്ധ്രയില്‍ 9,999 പേരും കര്‍ണാടകത്തിൽ 9,464, പേരും 24 മണിക്കൂറിനുള്ളില്‍ രോഗബാധിതരായി.
രാജ്യത്ത് കൊവിഡ് വാക്സിൻ പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്. ഐസിഎംആര്‍ സഹകരണത്തോടെ രാജ്യത്ത് മരുന്ന് പരീക്ഷണം നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനി ഭാരത് ബയോടെക് മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയകരമെന്ന് ഭാരത് ബയോടെക് അറിയിച്ചു.