കൊവിഡ് ബാധിതർ കുറയുന്നു, 1,14,460 പ്രതിദിന രോഗികൾ, വാക്സീൻ നയത്തിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രി
സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നൽകിയത് സുതാര്യമായാണെന്നും ഇതുവഴി സർക്കാർ സംവിധങ്ങളുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ സാധിച്ചു എന്നും ഹർഷവർധൻ
ദില്ലി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1,14,460 കൊവിഡ് കേസുകളാണ്. അറുപത് ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 14,77,799 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 2677 പേർ 24 മണിക്കൂറിനിടെ മരണമടഞ്ഞു. ദില്ലിയിൽ നാളെ അൺലോക്ക് തുടങ്ങുകയാണ്.
അതിനിടെ കൊവിഡ് വാക്സീൻ വിതരണത്തിലെ അപാകതകളിൽ തർക്കം തുടരുകയാണ്. പഞ്ചാബിൽ സ്വകാര്യ ആശുപത്രികൾക്ക് നൽകിയ വാക്സീന്റെ 71 ശതമാനവും വാങ്ങിയത് ഒറ്റ ആശുപത്രി യാണെന്ന വിവരമടക്കം പുറത്തുവന്നു. 42,000 ഡോസുകളിൽ 30,000 ഡോസും ലഭിച്ചത് മാക്‌സ് സൂപ്പർ സ്പെഷ്യാലിറ്റആശുപത്രിക്കാണ്. ബാക്കി 39 ആശുപത്രികൾക്ക് 100 മുതൽ 1000 ഡോസ് മാത്രമാണ് ലഭിച്ചത്.
എന്നാൽ അതേ സമയം വാക്സീനേഷൻ വിതരണ നയത്തിൽ തുല്യതയില്ലെന്ന റിപ്പോർട്ടുകളെ തള്ളി കേന്ദ്രമന്ത്രി ഹർഷവർധൻ രംഗത്തെത്തി. സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നൽകിയത് സുതാര്യമായാണെന്നും ഇതുവഴി സർക്കാർ സംവിധങ്ങളുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ സാധിച്ചു എന്നും ഹർഷവർധൻ ട്വിറ്ററിൽ കുറിച്ചു.