കൊവിഡ് പരിശോധനകൾക്കായി ദില്ലി വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണം
രോഗബാധയില്ലാത്തവർക്ക് തെർമൽ സ്കാനിംഗ് ഉൾപ്പെടെ നടത്തി അരമണിക്കൂറിനുള്ളിൽ വിമാനത്താവളത്തിന് പുറത്തെത്താൻ കഴിയുന്ന തരത്തിലാണ് സംവിധാനം.
ദില്ലി: കൊവിഡ് 19 വൈറസ് പരിശോധനകൾക്കായി വിപുലമായ സജ്ജീകരണങ്ങളൊരുക്കി ദില്ലി അന്താരാഷ്ട്ര വിമാനത്താവളം. പരിശോധനക്കായി എത്തുന്നവർക്കായി പ്രത്യേക സംവിധാനങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. ദില്ലി വിമാനത്താവളത്തിലെ കൊവിഡ് പരിശോധകൾ കാര്യക്ഷമമല്ലെന്ന് പരാതി ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ സിംഗ് ഇവിടെ പരിശോധന നടത്തിയിരുന്നു.
പരിശോധനക്കായി യാത്രക്കാരുടെ അധികസമയം നഷ്ട്പ്പെടുത്താതെയുള്ള ക്രമീകരണങ്ങളാണ് ദില്ലി അന്തരാഷ്ട്ര് വിമാനത്താവളത്തിൽ
ഒരുക്കിയിരിക്കുന്നത്. യാത്രക്കാരെ മൂപ്പത് പേർ അടങ്ങുന്ന സംഘങ്ങളായി തിരിച്ചാണ് പരിശോധന. അഞ്ച് പേർ അടങ്ങുന്ന മെഡിക്കൽ ടീം ഒരോ സംഘത്തിനൊപ്പം ഉണ്ടാകും. വിദേശികൾക്കായി പ്രത്യേക പരിശോധന സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. രോഗമുള്ളവരെ പ്രവേശിപ്പിക്കാൻ എമർജൻസി വാർഡുകളും സജ്ജമാണ്.
രോഗബാധയില്ലാത്തവർക്ക് തെർമൽ സ്കാനിംഗ് ഉൾപ്പെടെ നടത്തി അരമണിക്കൂറിനുള്ളിൽ വിമാനത്താവളത്തിന് പുറത്തെത്താൻ കഴിയുന്ന തരത്തിലാണ് സംവിധാനം. വിമാനത്താവളത്തിൽ എത്തുന്ന എല്ലാവർക്കും മാസ്ക്ക് ഉൾപ്പെടെ നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ പരിശോധന നീണ്ടു പോകുന്നു എന്ന രീതിയിൽ ചില ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് പഴയ സംഭവമാണെന്ന് അധികൃതർ വിശദീകരിക്കുന്നു. കൂടാതെ പണം ചെലവാക്കി കരുതൽ സംരക്ഷണത്തിന് പോകാൻ തയ്യാറായിട്ടുള്ളവർക്ക് വിമാനത്താവളത്തിന് സമീപമുള്ള മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസ സൌകര്യവും ഒരുക്കിയിട്ടുണ്ട്.