കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഇപ്പോഴും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് വീണ്ടും ഉയർന്നു. 8582 പേർക്കാണ് ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് 2.71 ശതമാനത്തിലെത്തി. നാല് പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിൽ പ്രതിദിന കണക്കിൽ നേരിയ കുറവ് ഉണ്ടായപ്പോൾ ദില്ലിയിൽ പ്രതിദിന കണക്ക് വീണ്ടും കൂടി. 795 പേർക്കാണ് തലസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ബംഗാളിൽ പ്രതിദിന കണക്കിൽ 30 ശതമാനം വർധനയുണ്ടായി. കർണാടക, തമിഴ്‌നാട് തുടങ്ങി നിരവധി സംസ്ഥാങ്ങളിൽ കൊവിഡ് കണക്ക് കൂടിയിട്ടുണ്ട്. എന്നാൽ പുതിയ വകഭേദങ്ങൾ ഒന്നും കണ്ടെത്തിയില്ലെന്നും അതിനാൽ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നുമാണ് ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ.
കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൈവിടരുതെന്ന് ഓർമ്മിപ്പിച്ച് കേന്ദ്രം വീണ്ടും രംഗത്തെത്തിയിരുന്നു. തുടർച്ചയായി രണ്ട് ദിവസം പ്രതിദിന കണക്കിൽ 40 ശതമാനം വർധനയുണ്ടായതിന് പിന്നാലെയാണ് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയത്. പരിശോധനയും വാക്സിനേഷനും കൂട്ടാനാണ് കേന്ദ്രത്തിന്‍റെ നിർദേശം. മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വീഴ്ച വരുത്തരുതെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
കേരളത്തിൽ കേസുകൾ ഉയരുന്നു, പരിശോധന കർശനമാക്കാൻ നിർദേശം
സംസ്ഥാനത്ത് കൊവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ജലജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കൊവിഡ് കേസുകള്‍ ക്രമേണ കൂടി വരുന്നെങ്കിലും ആശങ്ക വേണ്ട. ഇപ്പോള്‍ പകരുന്നത് ഒമിക്രോണ്‍ വകഭേദമാണ്. ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരും കുറവാണ്. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ധാരാളം പനി കേസുകള്‍ വരുന്നതിനാല്‍ കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. എല്ലാ ജില്ലകളും നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് ഇന്നലെ 2415 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എറണാകുളത്താണ് കൂടുതൽ കേസുകൾ, 796. തിരുവനന്തപുരത്തും 368ഉം കോട്ടയത്ത് 260ഉം കോഴിക്കോട് 213 ഉം കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളിലും കേസുകൾ കൂടുകയാണ്. സംസ്ഥാനത്തെ ഇന്നലെ 5 കൊവിഡ് മരണവും സ്ഥിരീകരിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രിയും നിർദേശം നൽകിയിട്ടുണ്ട്. മാസ്‍ക് നിർബന്ധമായും ധരിക്കണം എന്നും അദ്ദേഹം നിർദേശിച്ചു.
