കൊവിഡ് വ്യാപനം; കാറ്റഗറി നിയന്ത്രണം കേരളത്തിൽ ഗുണം ചെയ്തില്ലെന്ന് കേന്ദ്രസർക്കാർ
രോഗലക്ഷണം ഉള്ളവരെ മാത്രം പരിശോധിച്ചാൽ പോരാ. ആർടി പി സി ആർ പരിശോധന കൂട്ടണം. വ്യാപനം കൂടിയ ക്ലസ്റ്ററുകളിൽ പരിശോധന ഇരട്ടിയാക്കാനും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
ദില്ലി: കൊവിഡ് വ്യാപനത്തിൽ കാറ്റഗറി നിയന്ത്രണം കേരളത്തിൽ ഗുണം ചെയ്തില്ലെന്ന് കേന്ദ്രസർക്കാർ. എ ബി സി ഡി കാറ്റഗറി നിയന്ത്രണത്തിൽ പ്രതീക്ഷിച്ച ഗുണം കിട്ടിയില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ.
രോഗലക്ഷണം ഉള്ളവരെ മാത്രം പരിശോധിച്ചാൽ പോരാ. ആർടി പി സി ആർ പരിശോധന കൂട്ടണം. വ്യാപനം കൂടിയ ക്ലസ്റ്ററുകളിൽ പരിശോധന ഇരട്ടിയാക്കാനും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, കൊവിഡ് മൂന്നാം തരംഗത്തെകുറിച്ചുള്ള ആശങ്കയ്ക്കിടെ രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ പ്രതിവാര കണക്കിൽ വർധനയെന്നാണ് റിപ്പോർട്ട്. കേരളം അടക്കം പന്ത്രണ്ട് സംസ്ഥാനങ്ങളിലാണ് രോഗവ്യാപന തോത് കൂടിയത്. കേരളത്തിലെ കൊവിഡ് വ്യാപനം വെല്ലുവിളിയായി തുടരുമ്പോഴാണ് മറ്റ് പതിനൊന്ന് സംസ്ഥാനങ്ങളിൽ കൂടി രോഗികളുടെ എണ്ണം കൂടുന്നത്.
ജമ്മു കശ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ്, സിക്കിം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ദില്ലി, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വർധനയുണ്ടായത്. ഹിമാചൽ പ്രദേശിൽ 64 ശതമാനം വർധനയുണ്ടാകുമ്പോൾ കേരളത്തിൽ അത് 27 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പരിശോധനകളുടെ എണ്ണവും വളരെ കൂടുതലാണ്.
രാജ്യത്ത് ഒരു ദിവസത്തിനിടെ 30549 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 422 പേർ മരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.85 ശതമാനമാണ്. എന്നാൽ കൊവിഡ് ഒരാളിൽ നിന്ന് എത്ര പേരിലേക്ക് പടരുമെന്ന് കാണിക്കുന്ന ആർ മൂല്യം ഒരു ശതമാനമായി തന്നെ തുടരുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona