കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ 594 ഡോക്ടർമാർ മരിച്ചെന്ന് ഐഎംഎ അറിയിച്ചു. ദില്ലിയിൽ മാത്രം 107 ഡോക്ടർമാർ മരിച്ചു. കേരളത്തിൽ അഞ്ച് ഡോക്ടർമാർ മരിച്ചു.

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 1,32,788 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കേസുകളിൽ നേരിയ വർധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2,31,456 പേര്‍ ഇന്നലെ രോഗമുക്തരായി നേടി. 3,207 പേർ 24 മണിക്കൂറിനിടെ മരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ അനുസരിച്ച് നിലവിലെ ആകെ കേസുകൾ 2,83,07,832 ആണ്. 2,61,79,085 പേര്‍ ആകെ രോഗമുക്തി നേടുകയും 3,35,102 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. 17,93,645 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ 594 ഡോക്ടർമാർ മരിച്ചെന്ന് ഐഎംഎ അറിയിച്ചു. ദില്ലിയിൽ മാത്രം 107 ഡോക്ടർമാർ മരിച്ചു. കേരളത്തിൽ അഞ്ച് ഡോക്ടർമാർ മരിച്ചെന്നും ഐഎംഎ വ്യക്തമാക്കി. ബിഹാറിൽ 96 ഡോക്ടർമാരും യു പിയിൽ 67 ഡോക്ടർമാരും മരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona