തമിഴ്നാട്ടിൽ നാളെ മുതല്‍ കടുത്ത നിയന്ത്രണം; അവശ്യസാധനങ്ങള്‍ക്കായി പുറത്തിറങ്ങി ജനങ്ങള്‍
പ്രതിരോധ നടപടികളുടെ ഭാഗമായി ചെന്നൈ, കോയമ്പത്തൂര്‍, മധുര, സേലം, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നാളെ മുതല്‍ നാല് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നു. പ്രതിരോധ നടപടികളുടെ ഭാഗമായി ചെന്നൈ, കോയമ്പത്തൂര്‍, മധുര, സേലം, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നാളെ മുതല്‍ നാല് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യസാധനങ്ങളുടെ ഉള്‍പ്പടെ വില്‍പ്പനയ്ക്ക് വിലക്കുണ്ട്. ഇന്ന് ഉച്ചവരെയേ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു. അതേസമയം അവശ്യ സാധനങ്ങള്‍ കോര്‍പ്പറേഷന്‍ വീട്ടിലെത്തിച്ച് നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ പ്രദേശത്ത് സ്ഥിരതാമസമുള്ളവര്‍ക്കും റേഷൻ കാര്‍ഡുകളുമുള്ളവര്‍ക്കും മാത്രമാകും ഇത്തരത്തില്‍ അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുക. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി കൂട്ടത്തോടെ നഗരങ്ങളിലേക്ക് ഇറങ്ങി.
ചെന്നൈയിലും കോയമ്പത്തൂരും മധുരയിലും കടകൾക്ക് മുന്നിൽ ആളുകളുടെ നീണ്ട നിരയാണുള്ളത്. പലരും മാസ്ക്കുകളടക്കം ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെയാണ് റോഡിലിറങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ 1755 ആയി ഉയര്‍ന്നു. ഇതുവരെ 22 പേരാണ് മരിച്ചത്. ചെന്നൈയിലും കോയമ്പത്തൂരും തെങ്കാശിയിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. തെങ്കാശിയില്‍ കേരളാ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പുളിയന്‍കുടി ഗ്രാമത്തിലാണ് കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്.
കോളേജുകളില്‍ പുതിയ ബാച്ചിന്‍റെ പ്രവേശനം വൈകും, ശുപാര്‍ശ യുജിസി നിയോഗിച്ച സമിതിയുടേത്