കൊവിഡ്: രാജ്യത്ത് സമൂഹവ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രാലയം
ഐസിഎംആർ ചൂണ്ടിക്കാട്ടിയ കേസുകൾ വീണ്ടും പരിശോധിക്കും. ചില മേഖലകളിൽ കേസുകൾ വർധിക്കുന്നത് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
ദില്ലി: രാജ്യത്ത് കൊവിഡ് 19 സമൂഹവ്യാപനം ഇതുവരെയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഐസിഎംആർ ചൂണ്ടിക്കാട്ടിയ കേസുകൾ വീണ്ടും പരിശോധിക്കും. ചില മേഖലകളിൽ കേസുകൾ വർധിക്കുന്നത് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ സൂചന നൽകി. കൊവിഡിനെ ചെറുത്ത് തോൽപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ഹർഷവർദ്ധൻ പറഞ്ഞു. ഇതിനായി മൂന്നാഴ്ചയോ അതിൽ അധികമോ സമയം ഇനിയും വേണ്ടി വരുമെന്നാണ് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്.
രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹർഷവർദ്ധൻ. ഉച്ചക്ക് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു കേന്ദ്രമന്ത്രിയുടെ ചര്‍ച്ച. കൊവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങൾ നൽകാൻ ചില സംസ്ഥാനങ്ങൾ വിമുഖത കാട്ടുന്നുവെന്ന് ഹർഷവർദ്ധൻ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങൾക്ക് 4100 കോടി രൂപ കേന്ദ്രം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്ക് ഡൗൺ നീട്ടുമോ എന്നത് സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം എടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച സമഗ്ര ചിത്രം തയ്യാറാക്കുന്നതിന് വേണ്ടിയായിരുന്നു ചര്‍ച്ചയെന്നാണ് സംസ്ഥാനങ്ങളുമായുള്ള വിപുലമായ യോഗം എന്നാണ് മനസിലാക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ശുപാര്‍ശയും ലോക്ക് ഡൗൺ സംബന്ധിച്ച കേന്ദ്ര തീരുമാനത്തിൽ നിര്‍ണ്ണായകമാകും.
Read Also: മുംബൈയിൽ ആറ് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ്...