കർണാടകയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26815 ആയി. എന്നാല്‍ ഇതില്‍ പകുതിയിലേറെ രോഗികളുടെയും രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. 

ബെംഗളൂരു: കർണാടകയില്‍ ഉറവിടമറിയാത്ത രോഗികൾ പെരുകുന്നത് ആശങ്കയാകുന്നതിനിടെ കേന്ദ്രസംഘം ബെംഗളൂരുവിലെത്തി. ബെംഗളൂരു നഗരത്തില്‍ സമൂഹവ്യാപനം സംഭവിച്ചെന്ന വിലയിരുത്തല്‍ ചർച്ചയാകുന്നതിനിടെയാണ് കേന്ദ്രസംഘമെത്തിയത്. ഇന്നുമാത്രം 1498 പേർക്കാണ് കർണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. കർണാടകയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26815 ആയി. എന്നാല്‍ ഇതില്‍ പകുതിയിലേറെ രോഗികളുടെയും രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. 

Add Asianetnews as a Preferred SourcegooglePreferred

ഇത് സമൂഹ വ്യാപനത്തിന്‍റെ വ്യക്തമായ സൂചനയാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. എന്നാല്‍ സമൂഹവ്യാപനം ഉണ്ടായോയെന്ന് വ്യക്തമാക്കാന്‍ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. ഇതിനിടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘം ബെഗംളൂരുവിലെത്തിയത്. മുഖ്യമന്ത്രിയുമായും സംഘം ചർച്ച നടത്തി. കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലും വരും ദിവസങ്ങളില്‍ സംഘമെത്തും. ബെംഗളൂരുവില്‍ മാത്രം 9395 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 85% പേരുടെയും രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ചികിത്സയിലുള്ളവരുടെ രോഗ ഉറവിടം കണ്ടെത്താനായി 1200 ഉദ്യോഗസ്ഥരെ നിയോഗിച്ചുണ്ട്. കർണാടകയില്‍ ഇതുവരെ 416 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.