കൊവിഡ് രോഗികളുടെ എണ്ണം 26,000-ൽ എത്തി, ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെ
1990 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതുവരെ വന്നതിൽ ഏറ്റവും ഉയർന്ന കണക്കാണിത്
ദില്ലി: ദേശീയ ലോക്ക് ഡൗൺ 33- ദിവസം പിന്നിടുന്നതിനിടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാൽലക്ഷം കടന്നു. ഞായറാഴ്ച രാവിലെ കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്ക് അനുസരിച്ച് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 26,496 ആയി. ഇതുവരെ 824 പേരാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ചു മരിച്ചത്. 5804 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
1990 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതുവരെ വന്നതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 24 മണിക്കൂറിനുള്ളിൽ 49 കൊവിഡ് രോഗികൾ മരണപ്പെടുകയും ചെയ്തു. കോവിഡ് കേസുകളിൽ 68 ശതമാനവും 27 ജില്ലകളിലായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്ര - 7628, ഗുജറാത്ത് - 3071, ദില്ലി - 2625, രാജസ്ഥാൻ - 2083, മധ്യപ്രദേശ് - 1945, തമിഴ്നാട് - 1821, ഉത്തർപ്രദേശ് - 1794, ആന്ധ്രാപ്രദേശ് - 1016 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം. തെലങ്കാനയിലും കൊവിഡ് കേസുകളുടെ എണ്ണം ആയിരത്തോട് അടുക്കുന്നു.
രാജ്യം അടച്ചിട്ടതിലൂടെ കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്താനായെന്നാണ് ആരോഗ്യ മന്ത്രാലയ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍ കൊവിഡ് രോഗികളുടെ വര്‍ധനയുടെ തോത് ആറ് ശതമാനമായി കുറഞ്ഞെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്ക് വ്യക്തമാക്കുന്നു.
രോഗബാധിതരില്‍ എണ്‍പത് ശതമാനവുമുള്ളത് ഏഴ് സംസ്ഥാനങ്ങളിലാണ്. അതിഥി തൊഴിലാളികളെ മടക്കിയെത്തിക്കാനുള്ള നടപടികളുമായി കൂടുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. മാര്‍ച്ച് 24 രോഗ വ്യാപന തോത് 21 ശതമാനമായിരുന്നു. ഇന്നത് 5.8 ശതമാനത്തിലെത്തി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ വര്‍ധനയാണത്.
ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോഴേക്കും രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം നാല്പതിനായിരത്തില്‍ താഴെനില്‍ക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ആശങ്കയുണ്ടാക്കുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രോഗ വ്യാപന തോതിലെ വര്‍ധനവിലാണ്. രാജ്യത്തെ കൊവിഡ് ബാധിതരില്‍ അമ്പത് ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി സംസ്ഥാനങ്ങളിലാണ്.
അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി പാറ്റ്ന എയിംസില്‍ പ്ലാസ്മ തെറാപ്പി ചികിത്സ ആരംഭിക്കാനുള്ള തയാറെടുപ്പുകള്‍ ബിഹാര്‍ തുടങ്ങി. അതിനിടെയാണ് ഹരിയാനയില്‍ കുടുങ്ങിയ 2224 അതിഥി തൊഴിലാളികളെ ഉത്തര്‍പ്രദേശ് മടക്കിയെത്തിച്ചത്.
രണ്ടുമാസത്തിനിടെ അഞ്ച് ലക്ഷത്തോളം തൊഴിലാളികളെ സ്വീകരിക്കാനുള്ള തയാറെടുപ്പ് തുടങ്ങാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി. അടുത്ത മാസം 31 വരെ ആളുകള്‍ കൂട്ടം കൂടുന്നത് അനുവദിക്കില്ലെന്ന് ഉത്തര്‍ പ്രദേശ് വ്യക്തമാക്കി. അതിഥി തൊഴിലാളികളെ മടക്കി കൊണ്ടു പോകാൻ സഹായിക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ ആറ് സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.