Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൊവിഡ് മരണം 4500 കടന്നു;രോഗികളുടെ എണ്ണം വര്‍ധിക്കുന്നു, മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കനത്ത ആശങ്ക

തമിഴ്നാട്ടിൽ രോ​ഗം ബാധിച്ചവരുടെ എണ്ണം 19372 ആയി. 24 മണിക്കൂറിനിടെ 827 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 559 പേരും ചെന്നൈയിലാണ്. 

covid toll rises to 158333 in country
Author
Delhi, First Published May 28, 2020, 8:45 PM IST

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,58,333 ആയി. 4531 പേരാണ് ഇതുവരെ രോ​ഗം ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര, തമിഴ്നാട്, ​ദില്ലി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് രോ​ഗബാധിതർ ഏറ്റവും കൂടുതലുള്ളത്. 

മഹാരാഷ്ട്രയിൽ 59,546 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇന്ന് മാത്രം 2598 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ 85 മരണമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് രോ​ഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1982 ആയി. ധാരാവിയിൽ മാത്രം ഇന്ന് 36 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ആകെ 1675 കൊവിഡ് ബാധിതരാണ് ഇവിടെയുള്ളത്. ധാരാവിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 61 ആയി.  മുംബൈയിൽ രോഗികളുടെ എണ്ണം  35485 ആയി. മരണസംഖ്യ 1135 ആയി. 

അതിനിടെ, മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരായ പൊലീസുകാരുടെ എണ്ണം 2000 കടന്നു. ഇന്ന് 131 പേർക്കു കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ രോ​ഗബാധിതരായ പൊലീസുകാർ 2095 ആയി. 

ദില്ലിയിൽ 1024 പേർക്ക് കൂടി കൊവിഡ് കണ്ടെത്തി. ആദ്യമായിട്ടാണ് ഇത്രയും പേർക്ക് ഇവിടെ ഒരു ദിവസം കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ആകെ രോഗം ബാധിതരുടെ എണ്ണം 16281 ആയി. 316 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്. ദില്ലിയിൽ മാധ്യമ പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു. ദൂരദർശനിലെ ക്യാമറാമാൻ യോഗേഷ് ആണ് മരിച്ചത്.  ഹൃദയാഘാതം കാരണം ഇന്നലെയാണ് മരണം സംഭവിച്ചത്. കൊവിഡ് പരിശോധനാ ഫലം ഇന്ന് പുറത്തുവന്നു.

തമിഴ്നാട്ടിൽ രോ​ഗം ബാധിച്ചവരുടെ എണ്ണം 19372 ആയി. 24 മണിക്കൂറിനിടെ 827 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 559 പേരും ചെന്നൈയിലാണ്. മരണനിരക്കും കൂടുകയാണ്. 24 മണിക്കൂറിനുള്ളിൽ 12 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് കർണാടകത്തിൽ വിലക്ക് ഏർപ്പെടുത്തി. ദില്ലി, ഗുജറാത്ത്‌, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കർണാടകത്തിലേക്ക്  യാത്രാവിമാനങ്ങൾക്ക് അനുമതി ഇല്ലെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios