15 നും 18നും ഇടയിൽ പ്രായമുള്ള പത്ത് കോടിയോളം പേർക്കാണ് ഇന്ന് മുതൽ വാക്സീൻ നൽകി തുടങ്ങിയത്. നാലാഴ്ച്ച ഇടവേളയിൽ കൊവാക്സിൻ ആണ് കുത്തി വെക്കുന്നത്.

ദില്ലി: രാജ്യത്ത് കൗമാരക്കാരുടെ കൊവിഡ് വാക്സിനേഷന് (Covid Vaccination) തുടക്കമായി. ആദ്യ ദിവസം വാക്സീൻ സ്വീകരിച്ചത് മുപ്പത് ലക്ഷത്തോളം കൗമാരക്കാർ. കൊവിൻ പോർട്ടൽ വഴി നാല്പത്തി നാല് ലക്ഷത്തിലധികം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് മുപ്പതിനായിരം കടന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് ഭീഷണി വീണ്ടും ഉയരുമ്പോള്‍ കൗമാരക്കാര്‍ക്ക് ആശ്വാസമായി വാക്സിനേഷന്‍. ദില്ലി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ രാവിലെ 9 മണി മുതല്‍ വാക്സിനേഷന്‍ തുടങ്ങി. 157 കേന്ദ്രങ്ങളാണ് ദില്ലിയില്‍ മാത്രം സജ്ജീകരിച്ചിരിക്കുന്നത്. 15 നും 18നും ഇടയിൽ പ്രായമുള്ള പത്ത് കോടിയോളം പേർക്കാണ് ഇന്ന് മുതൽ വാക്സീൻ നൽകി തുടങ്ങിയത്. നാലാഴ്ച്ച ഇടവേളയിൽ കൊവാക്സിൻ ആണ് കുത്തി വെക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും രജിസ്ട്രേഷൻ നടത്താം. കൗമാരക്കാർക്ക് വാക്സീൻ നൽകി തുടങ്ങിയതിൽ പ്രധാനമന്ത്രിക്ക് കേന്ദ്ര ആരോഗ്യമന്ത്രി നന്ദി അറിയിച്ചു.

കൗമാരക്കാരിലെ വാക്സിനേഷൻ തുടങ്ങിയ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഡോസ് കൊവാക്സീൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 1700 ആയി. പ്രതിദിന കൊവിഡ് കേസുകളില്‍ 22 ശതമാനം വർധനയുണ്ടായി. 33750 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ പോസിറ്റിവിറ്റി നിരക്ക് 3.8 ശതമാനമായി ഉയർന്നു. തെരഞ്ഞടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിനേഷന്‍ നിരക്ക് കൂട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.