ഓരോ പശുവിന്‍റെയും എല്ലാ വിവരങ്ങളും ആധാര്‍ മാതൃകയില്‍ ഡിജിറ്റലൈസ് ചെയ്യും. ചെവിയില്‍ ഘടിപ്പിക്കുന്ന ടാഗില്‍ യുഐഡിയായ 12 അക്കം രേഖപ്പെടുത്തും.

ദില്ലി: രാജ്യത്തെ പശുക്കള്‍ക്കും മറ്റ് കന്നുകാലികള്‍ക്കും ആധാര്‍ മാതൃകയില്‍ തിരിച്ചറിയല്‍ രേഖ വരുന്നു. ഇന്‍ഫര്‍മേഷന്‍ നെറ്റ്വര്‍ക്ക് ഫോര്‍ ആനിമല്‍ പ്രൊഡക്ടിവിറ്റി ആന്‍ഡ് ഹെല്‍ത്ത്(ഐഎന്‍എപിഎച്ച്) എന്നായിരിക്കും തിരിച്ചറിയല്‍ രേഖ അറിയപ്പെടുക. നാഷണല്‍ ഡയറി ഡെവലപ്മെന്‍റ് ബോര്‍ഡാണ് രേഖ തയ്യാറാക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

പദ്ധതി പൂര്‍ത്തിയായാല്‍ മൃഗങ്ങളെക്കുറിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ വിവര ശേഖരമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പൗരന്മാരുടെ ആധാര്‍ കാര്‍ഡിന്‍റെ മാതൃകയിലായിരിക്കും പശുക്കള്‍ക്കും കാര്‍ഡ് തയ്യാറാക്കുക. ഓരോ പശുവിനും തിരിച്ചറിയല്‍ രേഖയായി യുണീക് ഐഡന്‍റിഫിക്കേഷന്‍ നമ്പര്‍ നല്‍കും. ഓരോ പശുവിന്‍റെയും എല്ലാ വിവരങ്ങളും ആധാര്‍ മാതൃകയില്‍ ഡിജിറ്റലൈസ് ചെയ്യും.

ചെവിയില്‍ ഘടിപ്പിക്കുന്ന ടാഗില്‍ യുഐഡിയായ 12 അക്കം രേഖപ്പെടുത്തും. പശുക്കടത്ത് തടയുന്നതിനായി 2015ല്‍ കേന്ദ്രസര്‍ക്കാര്‍ പശുക്കള്‍ക്ക് യുഐഡി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പാലുല്‍പാദനമുള്ള 94 ദശലക്ഷം പശുക്കള്‍ക്കും എരുമകള്‍ക്കും കാര്‍ഡ് നല്‍കും. നിലവില്‍ 22.3 ദശലക്ഷം കാലികളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.