പ്രത്യേക സ്ഥലത്തും സമയത്തും എടുത്ത സാമ്പിളുകള്‍ ജലത്തിന്റെ ഗുണനിലവാരത്തിന്റെ ചെറിയ ചിത്രം മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂവെന്ന് വിവരങ്ങൾ വിശകലനം ചെയ്ത വിദഗ്ദ്ധ സമിതി വിലയിരുത്തി.
ദില്ലി: അടുത്തിടെ സമാപിച്ച മഹാകുംഭമേളയിലെ ജലത്തിന്റെ ഗുണനിലവാരം കുളിക്കാൻ അനുയോജ്യമായിരുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) പുതിയ റിപ്പോർട്ട്. ഉയർന്ന കോളിഫോം ബാക്ടീരിയയുടെ വർധിച്ച അളവ് കാരണം കുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിലെ പല സ്ഥലങ്ങളിലും വെള്ളം കുളിക്കാൻ അനുയോജ്യമല്ലെന്നായിരുന്നു നേരത്തെ നൽകിയ റിപ്പോർട്ട്. ഫെബ്രുവരി 28ലെ റിപ്പോർട്ടിൽ, ഒരേ സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്ത തീയതികളിൽ എടുത്ത ജല സാമ്പിളുകൾ വ്യത്യാസപ്പെട്ടതിനാൽ ഡാറ്റയിലെ പൊരുത്തക്കേടുകൾ കാരണം ഒരു സ്റ്റാറ്റിസ്റ്റിക്കൽ വിശകലനം ആവശ്യമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പറഞ്ഞിരുന്നു.
ഒരേ സ്ഥലത്ത് നിന്ന് വ്യത്യസ്ത തീയതികളിൽ എടുത്ത സാമ്പിളുകളുടെ പിഎച്ച് മൂല്യം, അലിഞ്ഞുചേർന്ന ഓക്സിജൻ (DO), ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് (BOD), ഫെക്കൽ കോളിഫോം കൗണ്ട് (FC) എന്നിവയിവ്‍ കാര്യമായ വ്യത്യാസമുണ്ട്. ഒരേ ദിവസം, വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ അളവുകൾ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രത്യേക സ്ഥലത്തും സമയത്തും എടുത്ത സാമ്പിളുകള്‍ ജലത്തിന്റെ ഗുണനിലവാരത്തിന്റെ ചെറിയ ചിത്രം മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂവെന്ന് വിവരങ്ങൾ വിശകലനം ചെയ്ത വിദഗ്ദ്ധ സമിതി വിലയിരുത്തി.
Read More... ഭൂഗർഭ ജലസംഭരണി വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു; സംഭവം മുംബൈയിൽ
വിവിധ ഘടകങ്ങൾ കാരണം ജലത്തിന്റെ ഗുണനിലവാരത്തിൽ ഗണ്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെന്നും സമിതി നിരീക്ഷിച്ചു. സാമ്പിളുകൾ നദിയുടെ മൊത്തത്തിലുള്ള സവിശേഷതകളെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ലെന്നും റിപ്പോർട്ട് പറഞ്ഞു. ഫെബ്രുവരി 17 ന് സമർപ്പിച്ച മുൻ റിപ്പോർട്ടിൽ, കുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിലെ പല സ്ഥലങ്ങളിലും ഉയർന്ന മലമൂത്ര വിസർജ്ജന അളവ് കാരണം ജലത്തിന്റെ ഗുണനിലവാരം കുളിയ്ക്കാൻ പോലും യോഗ്യമല്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ, ബോർഡിന്റെ റിപ്പോർട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തള്ളിക്കളഞ്ഞു. കുംഭമേള നടക്കുന്ന സംഗത്തിലെ വെള്ളം കുളിക്കാൻ മാത്രമല്ല, കുടിയ്ക്കാനും അനുയോജ്യമാണെന്നായിരുന്നു യോഗിയുടെ വാദം.
