രാഷ്ട്രീയ പാർട്ടികൾക്കുള്ള ഔദ്യോഗിക ഇമെയിലിൽ ബിജെപിയുടെ സീൽ പതിഞ്ഞ വിവാദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ഇതൊരു സാങ്കേതിക പിഴവാണെന്ന കമ്മീഷന്റെ വിശദീകരണം തള്ളിയ സിപിഎം, സംഭവത്തിൽ സുപ്രീം കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടു
ദില്ലി: രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇ മെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിൽ ബി ജെ പി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് സി പി എം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണങ്ങൾ ഒന്നും സ്വീകരിക്കാൻ ആകില്ലെന്ന് വ്യക്തമാക്കി സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയാണ് ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ബി ജെ പി സീൽ വന്നത് സാങ്കേതികമായ ക്ലെറിക്കൽ പിശകാണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യതയെ ബാധിക്കുന്നതാണ് ഉയർന്ന വിമർശനങ്ങളെന്നും ബേബി ചൂണ്ടിക്കാട്ടി. സംഭവത്തിൽ സുപ്രീം കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീം കോടതി ഉൾപ്പെടുന്ന പാനൽ ആയിരിക്കണം ഇലക്ഷൻ കമ്മീഷനെ തെരഞ്ഞെടുക്കേണ്ടത് എന്ന് കോടതി വ്യക്തമാക്കിയതാണെന്നും ബേബി ചൂണ്ടിക്കാട്ടി. ഇത്തരം നാറിയ കളികൾക്ക് വേണ്ടിയാണ് അത് അട്ടിമറിച്ചത് എന്ന് വ്യക്തമായെന്നും സി പി എം ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.
പിഴവ് സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ ബി ജെ പി കേരള ഘടകത്തിന്റെ സീൽ പതിച്ചെന്ന വിവാദത്തിന് പിന്നാലെ പിഴവ് സമ്മതിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയത്. തികച്ചും സാങ്കേതികമായ ക്ലെറിക്കൽ പിശക് മാത്രമാണെന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ പറഞ്ഞത്. സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച 2019 ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തത തേടി ബി ജെ പി സംസ്ഥാന ഘടകം സി ഇ ഒ ഓഫീസിനെ സമീപിച്ചിരുന്നു. ഇതിനായി അവർ സമർപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വെച്ചിരുന്ന 2019 ലെ കത്തിന്റെ പകർപ്പിലാണ് ബി ജെ പിയുടെ സീൽ ഉണ്ടായിരുന്നത്. ബി ജെ പി നൽകിയ ഈ കത്ത് അശ്രദ്ധമൂലം മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും അയച്ചു കൊടുക്കുകയാണുണ്ടായത്. എന്നാൽ മാർച്ച് 21 ന് തന്നെ ഈ പിശക് ശ്രദ്ധയിൽപ്പെട്ടതായും ഉടൻ തന്നെ ആ നിർദ്ദേശം പിൻവലിച്ച് എല്ലാ പാർട്ടികൾക്കും ജില്ലാ കളക്ടർമാർക്കും അറിയിപ്പ് നൽകിയതായും കമ്മീഷൻ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

