ബംഗാളിലെ പ്രമുഖ സിപിഎം നേതാവും എംഎല്‍എയുമായ ഖഗേന്‍ മര്‍മുവാണ് ഏറ്റവുമൊടുവിലായി കാവിക്കൊടി പിടിച്ചിരിക്കുന്നത്.

കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎം എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ബംഗാളിലെ പ്രമുഖ സിപിഎം നേതാവും എംഎല്‍എയുമായ ഖഗേന്‍ മര്‍മുവാണ് ഏറ്റവുമൊടുവിലായി കാവിക്കൊടി പിടിച്ചിരിക്കുന്നത്. തൃണമൂല്‍ എംപി അനുപം ഹസ്രം ബിജെപിയിലെത്തിയതിന് പിന്നാലെയാണ് സിപഎം എംഎല്‍എ മര്‍മുവും ബിജെപിയിലെത്തിയിരിക്കുന്നത്. ബിര്‍ഭം ജില്ലയിലെ ബോല്‍പ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഹസ്ര.

രാഷ്ട്രീയ എതിരാളികളെ പാളയത്തിലെത്തിച്ച് വിജയം നേടുകയെന്ന തന്ത്രം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്ന നേതാവ് എന്ന വിശേഷണത്തിന് അര്‍ഹനാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ കാവിപുതപ്പിച്ചാണ് ഷായും കൂട്ടരും തൃപുരയില്‍ രണ്ടരപതിറ്റാണ്ട് നീണ്ടുനിന്ന ഇടതുഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലേറിയത്.

ലോക് സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞതോടെ അമിത് ഷായും ബിജെപിയും ഇതര പാര്‍ട്ടികളുടെ നേതാക്കളെ താമരയ്ക്ക് കീഴില്‍ അണിനിരത്താനുളള തീവ്രശ്രമത്തിലാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാണ് ഏറ്റവും അധികം നേതാക്കളെ ബിജെപി പാളയത്തിലെത്തിക്കുന്നത്. എന്നാല്‍ സിപിഎം എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നതോടെ മറ്റ് പാര്‍ട്ടികളും ഭയപ്പെടണമെന്ന സന്ദേശം തന്നെയാണ് ബിജെപി നല്‍കുന്നത്.