എല്ലാം 'ഒന്നിലേക്ക്' എത്തണമെന്നതാണ്  ആർഎസ്എസിന്റെ  പ്രത്യയശാസ്ത്രം. ഒരു മതം, ഒരു സംസ്കാരം, ഒരു നേതാവ്, ഒരു ഭാഷ. ചുരുക്കി പറഞ്ഞാൽ ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാൻ- ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ പരസ്പരം ആശയവിനിമയം നടത്തേണ്ടത് ഇംഗ്ലീഷിലല്ല, ഹിന്ദിയിലാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ (Amit Shah) നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി. നാനാത്വത്തിൽ ഏകത്വം എന്ന ആപ്തവാക്യത്തിൽ ഊന്നി ഇന്ത്യയുടെ ഐക്യം കാത്തുസൂക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട വ്യക്തിയാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി. അദ്ദേഹമാണ് കഴിഞ്ഞ ദിവസം ഹിന്ദി പ്രമാണിത്വത്തെക്കുറിച്ച് വാചാലനായത്. എല്ലാം 'ഒന്നിലേക്ക്' എത്തണമെന്നതാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രമെന്ന് ബ്രിട്ടാസ് പറയുനന്നു. ഫേസ്ബുക്കിലൂടെയാണ് ബ്രിട്ടാസിന്‍റെ പ്രതികരണം

എല്ലാം 'ഒന്നിലേക്ക്' എത്തണമെന്നതാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം. ഒരു മതം, ഒരു സംസ്കാരം, ഒരു നേതാവ്, ഒരു ഭാഷ. ചുരുക്കി പറഞ്ഞാൽ ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാൻ ! നാനാത്വത്തിൽ ഏകത്വം എന്ന ആപ്തവാക്യത്തിൽ ഊന്നി ഇന്ത്യയുടെ ഐക്യം കാത്തുസൂക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട വ്യക്തിയാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി. അദ്ദേഹമാണ് കഴിഞ്ഞ ദിവസം ഹിന്ദി പ്രമാണിത്വത്തെക്കുറിച്ച് വാചാലനായത്. ഹിന്ദിയോട് ആർക്കും എതിർപ്പില്ല. ഹിന്ദി പഠിക്കണമെന്നും പറയണമെന്നും ആഗ്രഹിക്കുന്നവർ തന്നെയാണ് നമ്മൾ. യാതൊരു വേർതിരിവും ഇല്ലാതെ ഹിന്ദിയെ നമ്മൾ ആശ്ലേഷിക്കുന്നുമുണ്ട്. നല്ല ഹിന്ദി സിനിമ കാണാത്ത ഏത് മലയാളിയാണ് ഇവിടെയുള്ളത്- ബ്രിട്ടാസ് ചോദിക്കുന്നു.

മറ്റു ഭാഷകൾക്ക് മേൽ ഹിന്ദിയെ സ്ഥാപിക്കുന്നതിനോടാണ് നമ്മുടെ വിയോജിപ്പ്. ഭാഷയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമൊക്കെ നമ്മുടെ ഭരണഘടനാ നിർമാണ സഭയിൽ വിശദമായ ചർച്ചകൾ നടത്തിയിരുന്നു. പ്രത്യേകിച്ച് ഒരു ഭാഷയ്ക്ക് അപ്രമാദിത്വം നൽകേണ്ടതില്ല എന്നാണ് ഭരണഘടന ശിൽപികൾ തീരുമാനിച്ചത്. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളും നമുക്ക് ദേശീയ ഭാഷകളാണ്. അതാണ് ഭരണഘടന നമ്മോട് പറയുന്നത്. അതിനുമേൽ ആയിരിക്കരുത് ഏതെങ്കിലും മേലാളന്മാരുടെ പ്രഖ്യാപനങ്ങൾ- ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.

"ഭരണഭാഷ ഔദ്യോഗിക ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട്. ഇത് തീർച്ചയായും ഹിന്ദിയുടെ പ്രാധാന്യം വർദ്ധിപ്പിക്കും. ഔദ്യോഗിക ഭാഷയെ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. മറ്റ് ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാർ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ അത് ഇന്ത്യയുടെ ഔദ്യോ​ഗിക ഭാഷയിലായിരിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിലാണ് അമിത് ഷായാുടെ പ്രതികരണം. പ്രാദേശിക ഭാഷകളല്ല, ഇം​ഗ്ലീഷിന് പകരമായി ഹിന്ദിയാണ് ഉപയോ​ഗിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു. പ്രാദേശിക ഭാഷകളിൽ നിന്നുള്ള വാക്കുകളും കൂട്ടിച്ചേർത്ത് ഹിന്ദി കൂടുതൽ ലളിതമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അതേസമയം ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണം എന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ ഐക്യത്തെ വേട്ടയാടാനുള്ള ശ്രമമാണിതെന്നും രാജ്യത്തിന്‍റെ വൈവിദ്ധ്യത്തെ തകർക്കാനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നതെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ഒറ്റ ഭാഷ മതിയെന്ന വാദം ഏകത്വമുണ്ടാക്കില്ല. ഒരേ തെറ്റ് ബിജെപി ആവർത്തിക്കുകയാണ്. പക്ഷേ അവർക്കിതിൽ വിജയിക്കാനാകില്ലെന്നും സ്റ്റാലിൻ ട്വീറ്ററിലൂടെ പറഞ്ഞു.

Scroll to load tweet…