മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. കെ സി വേണുഗോപാൽ പക്ഷം നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾ, അധികാര വടംവലി തെരുവിലേക്ക് വലിച്ചിഴക്കുന്നതിനെതിരെ കെ സി ജോസഫ് പോലുള്ള മുതിർന്ന നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. പാർട്ടിക്കുള്ളിലെ ഈ ചേരിപ്പോര് ഭരണത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടിയാകുമെന്നും ആശങ്കയുണ്ട്.

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ നിര്‍ണായക ചര്‍ച്ചകൾ നടക്കാൻ പോകുമ്പോഴും ഒരടി പിന്നോട്ടില്ലെന്നുറപ്പിച്ച് കെ സി വേണുഗോപാൽ പക്ഷം. ഇപ്പോൾ ഉണ്ടായ ബഹളങ്ങളിലും കോലാഹലങ്ങളിലും ഒരു വിലയും കൽപ്പിക്കുന്നില്ലെന്ന് കെ സി വേണുഗോപാൽ പക്ഷ നേതാവും കെപിസിസി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാര്‍ വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന ബഹളങ്ങളിൽ പ്രസക്തിയില്ല. ജയിച്ചുവരുന്ന എംഎൽഎമാരുടെ അഭിപ്രായമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

അതിൽ എംഎൽഎമാരുടെ ഭൂരിപക്ഷമാണ് തീരുമാനിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഫാസിസ്റ്റ് കടന്നുകയറ്റം തടയാൻ ശേഷിയുള്ളയാൾ കേരളത്തിൽ മുഖ്യമന്ത്രിയാകണം. ഉമ്മൻചാണ്ടിയുടെ ഫ്ലെക്സ് കീറിയ സംഭവത്തിൽ അങ്ങേയറ്റം വേദനയുണ്ട്. അവരെ കോൺഗ്രസുകാരായി കാണാൻ കഴിയില്ല. സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നത് ലോക്ക് ചെയ്ത പ്രൊഫൈലുകളാണ്. സോഷ്യൽ മീഡിയ അഭിപ്രായം പാർട്ടി തീരുമാനത്തെ ബാധിക്കില്ലെന്നും കെ പി ശ്രീകുമാര്‍ പറഞ്ഞു.

അതേസമയം, 10 വർഷങ്ങൾക്കിപ്പുറം യുഡിഎഫ് അധികാരം പിടിച്ചതിന് ശേഷമുള്ള കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് പട‍ർന്നതിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ് രംഗത്ത് വന്നു. മുഖ്യമന്ത്രി ചർച്ച തെരുവിലേക്ക് കൊണ്ടുപോകുന്നത് അത്യന്തം അപകടകരമാണെന്നും പാർട്ടിക്കും മുന്നണിക്കും ഇത് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അധികാര വടംവലിയിൽ തീക്കൊള്ളി കൊണ്ട് തലചൊറിയുന്നത് നല്ലതല്ലെന്നും മലർന്ന് കിടന്ന് തുപ്പിയാൽ സ്വന്തം മുഖത്ത് തന്നെ വീഴുമെന്നും കെ സി ജോസഫ് ഓർമ്മിപ്പിച്ചു.

തർക്കങ്ങൾ ഇത്തരത്തിൽ പരസ്യമാക്കുന്നത് ഭരണത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടിയുണ്ടാക്കുമെന്നും അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്തെ പ്രതിഷേധ പ്രകടനക്കാർ അറിഞ്ഞോ അറിയാതേയോ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തെപ്പോലും അപമാനിച്ചുവെന്നത് എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചിട്ടുണ്ടെന്നും കെ സി ജോസഫ് കൂട്ടിച്ചേർത്തു. തീക്കൊള്ളികൊണ്ട് തലചൊറിയാൻ ശ്രമിക്കുന്നത് വിനാശകരമായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നവരുടെ ചേരികളാണ് മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് കരുനീക്കുന്നത്.