പാർലമെന്ററി സമിതികളുടെ പുനസംഘടന; നടന്നത് കീഴ്‍വഴക്കം അട്ടിമറിക്കലാണെന്ന് സിപിഎം
അംഗ സഖ്യ നോക്കിയട്ടല്ല പദവികൾ നൽകിയത്. സര്‍ക്കാര്‍ പ്രതിപക്ഷത്തെ അകറ്റി നിർത്താൻ ശ്രമിക്കുന്നുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
ദില്ലി: പാർലമെന്ററി സമിതികളുടെ അധ്യക്ഷസ്ഥാനം പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് നിഷേധിച്ചത് കീഴ്‍വഴക്കം അട്ടിമറിക്കലാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അംഗ സഖ്യ നോക്കിയട്ടല്ല പദവികൾ നൽകിയത്. സര്‍ക്കാര്‍ പ്രതിപക്ഷത്തെ അകറ്റി നിർത്താൻ ശ്രമിക്കുന്നുവെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
പാർലമെന്‍റിന്റെ വിവിധ സമിതികളിലെ അംഗങ്ങളെ നിശ്ചയിച്ചു കഴിഞ്ഞപ്പോൾ പ്രതിപക്ഷത്തിന് പ്രധാന സമിതികളിലൊന്നും ശക്തമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ധന, വിദേശകാര്യ സമിതികളുടെ അധ്യക്ഷപദം ബിജെപിക്ക് തന്നെയാണ്. കോണ്‍ഗ്രസ് എംപി ശശി തരൂരിന് ഐടി സമിതി അധ്യക്ഷ സ്ഥാനം നൽകിയിട്ടുണ്ട്. നേരത്തെ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനായിരുന്നു ശശി തരൂർ. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും നേരത്തെ കോൺഗ്രസിനായിരുന്നു.
രാജ്യസഭാ എംപി സുരേഷ് ഗോപിയും ഐടി സമിതിയിൽ അംഗമാണ്. ജയറാം രമേശിനെ ശാസ്ത്ര സാങ്കേതിക വിദ്യ സമിതിയുടെ അധ്യക്ഷനാക്കിയിട്ടുണ്ട്. ഇ ടി മുഹമ്മദ് ബഷീറും, ബിനോയ് വിശ്വവും ഈ സമിതിയിൽ അംഗങ്ങളാണ്.