ജോഷിമഠിൽ വിള്ളൽ വീണ കെട്ടിടങ്ങൾ 780 ലേറെ, അപകടമേഖലയിൽ 148 നിർമ്മാണങ്ങൾ
ഉപഗ്രഹ ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള എൻആർഎസ്പിയുടെ റിപ്പോർട്ട് പിൻവലിച്ചതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ദില്ലി : ജോഷിമഠിൽ വിള്ളൽ വീണ കെട്ടിടങ്ങളുടെ എണ്ണം 780 കടന്നു. 148 കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടം അപകട മേഖലയായി രേഖപ്പെടുത്തിയിട്ടുള്ളത്. 754 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ജോഷിമഠിലെ പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച സമിതികളിലെ വിദഗ്ധർ മാധ്യമങ്ങളോട് പ്രതികരിക്കാൻ പാടില്ലെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാണ്. ഉപഗ്രഹ ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള എൻആർഎസ്പിയുടെ റിപ്പോർട്ട് പിൻവലിച്ചതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ ജോഷിമഠിലെ യഥാർത്ഥ സ്ഥിതി മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. റിപ്പോർട്ട് പിൻവലിച്ചതിൽ ഐഎസ് ആർ ഒയുടെ ഔദ്യോഗിക വിശദീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.
ജോഷിമഠിൽ നിന്നും ഒഴിപ്പിക്കപ്പെടുന്നവര്‍ക്കെല്ലാം സഹായം നൽകുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി
ചാർധാം റോഡ് വികസന പദ്ധതിയും, തപോവൻ - വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുമടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ജോഷിമഠിൽ വലിയ തോതിൽ മണ്ണിടിച്ചിലിന് ഇടയാക്കുന്നതായി പരാതികൾ പല തവണ ഉയർത്തിയിട്ടും, സർക്കാർ അവഗണിച്ചുവെന്നും ഇതാണ് ദുരന്തങ്ങളിലേക്ക് വഴിവെച്ചതെന്നുമാണ് സേവ് ജോഷിമഠ് സമിതി അംഗങ്ങളുടെ വിമർശനം. പാരിസ്ഥിതിക പ്രത്യാഘ്യാതങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുകൾ അവഗണിച്ചാണ് എൻടിപിസി തപോവൻ വിഷ്ണുഗഡ് പദ്ധതി തുടരുന്നതെന്നും ജോഷിമഠ് സമരസമിതി കുറ്റപ്പെടുത്തി. തുരങ്ക നിർമ്മാണത്തിനായി പാറ പൊട്ടിക്കുന്നത് മേഖലയിലെ ചുടുനീരുറവ പൊട്ടാനും മണ്ണൊലിപ്പുണ്ടാകാനും ഇടയാകുമെന്ന് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ അടക്കം മുന്നറിയിപ്പ് നൽകിയിട്ടും എൻടിപിസി പദ്ധതിയുമായി മുന്നോട്ട് പോയി. പദ്ധതി നടക്കുന്ന സ്ഥലത്ത് തുരങ്ക നിർമ്മാണം പ്രായോഗികമല്ലെന്ന് കാണിച്ച് ആദ്യം കരാർ ഏറ്റെടുത്ത എൽആൻടി പദ്ധതിയിൽ നിന്നും പിന്മാറി. പിന്നീട് ലക്ഷങ്ങൾ നൽകിയാണ് എൻടിപിസി എൽആൻടിയുമായുള്ള തർക്കം കോടതിക്ക് പുറത്ത് ഒതുക്കി തീർത്തതെന്നാണ് ജോഷിമഠ് സമരസമിതിയുടെ ആരോപണം.