പെഹ്‍ലുഖാന്‍ വധക്കേസ് വിധിയില്‍ പ്രതികരിച്ച് ട്വീറ്റ്; പ്രിയങ്ക ഗാന്ധിക്കെതിരെ ക്രിമിനല്‍ കേസ്
പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് മതവിദ്വേഷമുണ്ടാക്കുന്നതും കോടതിയലക്ഷ്യവുമെന്ന് പരാതിക്കാരന്‍.
ദില്ലി: പെഹ്‍ലുഖാന്‍ വധക്കേസിലെ കോടതി വിധിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ്. ബിഹാര്‍ സ്വദേശിയായ സുധിര്‍ ഓജയെന്ന അഭിഭാഷകനാണ് കേസ് ഫയല്‍ ചെയ്തത്. 'വ്യക്തമായ തെളിവുകള്‍ ലഭിക്കാതിരുന്നതിനാലാണ് കോടതി ആറു പ്രതികളെയും വെറുതെവിട്ടത്'. എന്നാല്‍ ഈ വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് മതവിദ്വേഷമുണ്ടാക്കുന്നതും കോടതിയലക്ഷ്യമാണന്നുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നത്.
പെഹ്‍ലു ഖാന്‍ വധക്കേസിലെ പ്രതികളായ ആറുപേരെയും രാജസ്ഥാനിലെ ആള്‍വാറിലെ വിചാരണ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. 'കേസിലെ പ്രതികളെ വെറുതെ വിടാനുള്ള കോടതി തീരുമാനം ഞെട്ടിച്ചു. മനുഷ്യത്വമില്ലായ്മയ്ക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ല'.
ആള്‍ക്കൂട്ട ആക്രമണവും കൊലപാതകവും നീചകുറ്റകൃത്യമാണെന്നുമായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. രാജസ്ഥാന്‍ സര്‍ക്കാര്‍ ആള്‍ക്കൂട്ടകൊലപാതകത്തിനെതിരെ നിയമം കൊണ്ടുവരണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്തത്.
2017 ഏപ്രിൽ ഒന്നിനാണ് ഗോരക്ഷകർ എന്നവകാശപ്പെടുന്നവർ രാജസ്ഥാനിലെ അൽവാർ സ്വദേശിയായ പെഹ്‌ലു ഖാൻ എന്ന ക്ഷീര കര്‍ഷകനെ ക്രൂരമർദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. ജയ്പൂരിൽ നടന്ന കന്നുകാലി മേളയിൽ നിന്നും പെഹ്‌ലു ഖാനും അനുയായികളും ചേർന്ന് കറവയുള്ള രണ്ടു പശുക്കളെ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
പശുക്കളെ വണ്ടിയിൽ കയറ്റി NH-8 വഴി ഹരിയാനയിലെ നൂഹ് ജില്ലയിലേക്ക് കൊണ്ടുപോകുകയായിരുന്നു അവർ. ബഹ്റോഡ് പൊലീസിന്റെ എഫ്‌ഐആർ പ്രകാരം അൽവാർ ജില്ലയിലെ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗി ദളിന്റെയും പ്രവർത്തകർ ചേർന്ന് ഇവരെ തടഞ്ഞ് ക്രൂരമായി ആക്രമിക്കുകയായിരുന്നു.