ലഹരി പദാർത്ഥങ്ങളും, നിരോധിത മരുന്നുകളും ഉപയോഗിക്കുന്നതിൽ നിന്ന് അംഗങ്ങൾ വിട്ട് നിൽക്കണമെന്നാണ് പുതിയ ഭേദഗതി.

ദില്ലി: മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഭേദഗതി ചെയ്തതിൽ കോൺഗ്രസിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. പാർട്ടി അംഗങ്ങൾ മദ്യം ഉപയോഗിക്കരുതെന്ന ഭരണഘടനയിലെ വ്യവസ്ഥയിൽ മാറ്റം വരുത്തിയതാണ് ചോദ്യം ചെയ്യപ്പെടുന്നത്. ലഹരി പദാർത്ഥങ്ങളും, നിരോധിത മരുന്നുകളും ഉപയോഗിക്കുന്നതിൽ നിന്ന് അംഗങ്ങൾ വിട്ട് നിൽക്കണമെന്നാണ് പുതിയ ഭേദഗതി. ഈ പട്ടികയിൽ നിന്ന് മദ്യം ഒഴിവാക്കുകയും ചെയ്തു. എന്നാൽ ലഹരി വസ്തുക്കൾ എന്ന വാക്കിൽ മദ്യവും ഉൾപ്പെടുമെന്നുമാണ് കോൺഗ്രസിൻ്റെ വിശദീകരണം. 

ഒബിസി, പിന്നാക്ക വിഭാഗങ്ങളെ ഉന്നമിട്ട് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന സുപ്രധാന പ്രഖ്യാപനവും പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് നടത്തിയിരുന്നു. ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും പ്ലീനറി സമ്മേളനത്തിലെ സാമൂഹിക നീതി പ്രമേയത്തിൽ കോൺഗ്രസ് അവകാശപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേതടക്കം നിർണ്ണായക നിയമസഭ തെരഞ്ഞെടുപ്പുകൾക്കൊരുങ്ങണമെന്ന ആഹ്വാനവുമായിട്ടാണ് റായ്പുരിൽ നടന്ന പ്ലീനറി സമ്മേളനത്തിന് കൊടിയിറങ്ങിയത്.