അനന്ത് നാഗിൽ ഭീകരാക്രമണം; അഞ്ച് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു
അഞ്ച് മണിയോട് കൂടിയാണ് വെടിവപ്പാരംഭിച്ചത്. ഒരു തീവ്രവാദിയെ സുരക്ഷാ സേന വധിച്ചതായാണ് റിപ്പോർട്ട്.
കശ്മീർ: ജമ്മു കശ്മീരിലെ അനന്ത് നാഗിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ രണ്ട് ഭീകരരെയും സൈന്യം വധിച്ചു.
#UPDATE Total 5 CRPF personnel have lost their lives in Anantnag terrorist attack in Jammu & Kashmir, today. pic.twitter.com/sXoVnbkqzi
— ANI (@ANI) June 12, 2019
ദക്ഷിണ കശ്മീരിലെ അനന്തനാഗിൽ വൈകീട്ട് നാലര മണിയോടെയാണ് തീവ്രവാദികൾ സിആര്‍പിഎഫ് പോസ്റ്റിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ രണ്ട് സൈനികര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൂന്നുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ആക്രമണത്തിൽ പങ്കെടുത്ത രണ്ട് തീവ്രവാദികളും പാക്കിസ്ഥാൻ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒരു മണിക്കൂറോളം നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിക്കാനായത്. തീവ്രവാദ സംഘടനയായ അൽ ഉമര്‍ മുജാഹിദ്ദീൻ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 44 സൈനികര്‍ക്ക് ജീവൻ നഷ്ടമായ പുൽവാമ ആക്രമണത്തിന് ശേഷമുള്ള വലിയ തീവ്രവാദി ആക്രമണം തന്നെയാണ് അനന്തനാഗിൽ നടന്നത്.
സുരക്ഷ വലയങ്ങൾ ഭേദിച്ച് വലിയ ആയുധശേഖരവുമായാണ് തീവ്രവാദികൾ എത്തിയത്. ഈ വര്‍ഷം ഇതുവ 103 തീവ്രവാദികളെയാണ് ജമ്മുകശ്മീരിൽ സൈന്യം വധിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 254 ആയിരുന്നു. അനന്തനാഗ് ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കശ്മീര്‍ താഴ്വരയിൽ സൈന്യം ജാഗ്രതയിലാണ്.