ജനുവരി രണ്ടാം വാരം മുതൽ 32 പേരെ കൂടി സിആർപിഎഫിന്റെ സുരക്ഷാ വിഭാഗത്തിലേക്ക് നിയോഗിക്കും.

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah) , കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി(Sonia Gandhi), പ്രിയങ്കാ ഗാന്ധി (Priyanka Gandhi) എന്നിവരുടെ സുരക്ഷാ സേനയിൽ ഇനി വനിതാ സിആ‍ർപിഎഫുകാരും (CRPF Women Commandos). ആദ്യമായാണ് ഇവരുടെ സുരക്ഷാ ചുമതലയിലേക്ക് വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. 

ജനുവരി രണ്ടാം വാരം മുതൽ 32 പേരെ കൂടി സിആർപിഎഫിന്റെ സുരക്ഷാ വിഭാഗത്തിലേക്ക് നിയോഗിക്കും. തുടർന്ന് ഇവരെ സുരക്ഷ നൽകേണ്ടവരുടെ വസതികളിലേക്ക് വിന്യസിക്കും - സിആ‍പിഎഫ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോ‍ർട്ട് ചെയ്യുന്നു. 

അദ്ദേഹം പറഞ്ഞതുപ്രകാരം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വസതിയിലേക്കും കുറച്ചുപേരെ വിന്യസിക്കും. മൻ മോഹൻ സിംഗിന്റെ ഭാര്യ ഗുരുചരൺ കൗറും സുരക്ഷ നൽകേണ്ടവരുടെ പട്ടികയിലാണുള്ളത്. അതിനാലാണ് സുരക്ഷാ പരിശോധനകൾക്കായി വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. 

വിഐപി സുരക്ഷാ ഡ്യൂട്ടിക്കായുള്ള 10 ആഴ്ചത്തെ പരിശീശലനം ഇവ‍ർ പൂർത്തിയാക്കി കഴിഞ്ഞു. ജനുവരിയൽ ഇവരെ നിയോഗിച്ചേക്കും. അതേസമയം വരാനിരിക്കുന്ന ഉത്ത‍ർപ്രദേശ് തെരഞ്ഞെടുപ്പിലും ആവശ്യമെങ്കിൽ വനിതാ സിആ‍ർപിഎഫ് ജീവനക്കാരെ നിയോഗിക്കും.