കൂടുതൽ പേർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന നിലപാടിൽ കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ കുടുംബം ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്

കൊൽക്കത്ത: പശ്ചിമബം​ഗാൾ സർക്കാറിനെ പിടിച്ചുകുലുക്കിയ ട്രെയിനി ഡോക്ടറുടെ അതിക്രൂര ബലാത്സംഗ കൊലപാതക കേസിൽ കോടതി ഇന്ന് നിർണായക വിധി പറയും. സമാനതകളില്ലാത്ത ക്രൂര കൊലപാതകത്തിൽ രാജ്യവ്യാപകമായി തെരുവിൽ പ്രതിഷേധമുയർന്നത് മമത ബാനർജി സർക്കാറിനെ വെള്ളം കുടിപ്പിച്ചിരുന്നു. കൂടുതൽ പേർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന നിലപാടിൽ കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ കുടുംബം ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.

പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ ഇത്രയും പ്രതീക്ഷിച്ചില്ല! ഏത് നിമിഷവും തീഗോളമാകാവുന്ന ഗ്യാസ് ഫില്ലിംഗ് കേന്ദ്രം

വിശദ വിവരങ്ങൾ ഇങ്ങനെ

2024 ആ​ഗസ്റ്റ് 9 നാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്. കൊൽക്കത്ത ആ‌ർ ജി കർ മെഡിക്കൽ കോളേജിലെ നാലാം നിലയിൽ കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറായ 31 കാരിയായ യുവതിയുടെ മൃതദേഹം പിറ്റേന്ന് രാവിലെയാണ് കണ്ടത്. ആന്തരികാവയവങ്ങൾക്ക് വരെ ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. എന്നാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ 14 മണിക്കൂർ വൈകിയതടക്കം സംസ്ഥാന സർക്കാറിന്റെ നടപടികളിൽ ആദ്യഘട്ടത്തിൽതന്നെ സംശയങ്ങളുയർന്നിരുന്നു. ആശുപത്രിയിലെ സിവിൽ വളണ്ടിയറായിരുന്ന സഞ്ജയ് റോയ് പിറ്റേന്ന് തന്നെ കേസിൽ അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ റോയ് കുറ്റം സമ്മതിച്ചു. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്ന് കണ്ടെത്തി. പിന്നാലെ ​തീർത്തും അരക്ഷിതമായ അവസ്ഥയിൽ മണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്ന ആരോ​ഗ്യ പ്രവർത്തകരുടെ അവസ്ഥ രാജ്യവ്യാപക ചർച്ചയായി. ഒപ്പം തന്നെ രാജ്യമാകെ പ്രതിഷേധവും ഇരമ്പി.

ആർജികർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന സന്ദീപ് ഘോഷും ഇയാളുടെ രാഷ്ട്രീയ ബന്ധങ്ങളും സംസ്ഥാനത്ത് സജീവ ചർച്ചയായി. അനാസ്ഥക്ക് തെളിവ് ലഭിച്ചിട്ടും സന്ദീപ് ഘോഷിനെ മറ്റൊരു ആശുപത്രിയിലേക്ക് സ്ഥലം മാറ്റി നടപടി ഒതുക്കിയതോടെ ഡോക്ടർമാരുടെ പ്രതിഷേധം കത്തി. രാജ്യമെമ്പാടുമുള്ള ആശുപത്രികൾ സ്തംഭിച്ചു തുടങ്ങി. പിന്നാലെ സന്ദീപ് ഘോഷിനെ സർക്കാർ കൈവിട്ടു, സർവീസിൽനിന്നും പുറത്താക്കി. പ്രതിഷേധം തണുപ്പിക്കാൻ ബം​ഗാൾ പൊലീസ് അഴിമതി കേസെടുത്തു അന്വേഷണം തുടങ്ങി. സി ബി ഐ പിന്നീട് സന്ദീപ് ഘോഷിനെ അഴിമതി കേസിൽ അറസ്റ്റ് ചെയ്തെങ്കിലും കൊലപാതക കേസിൽ പ്രതിചേർത്തിട്ടില്ല. മമത ബാനർജി തന്നെ തെരുവിൽ സമരം നടത്തി. പക്ഷേ പിറ്റേന്ന് പ്രതിഷേധിക്കാനെന്ന പേരിലെത്തിയ ഒരു കൂട്ടമാളുകൾ ആശുപത്രിയുടെ ഒരുഭാ​ഗം അടിച്ചു തകർത്ത് സമരപന്തലിലുണ്ടായിരുന്ന ഡോക്ടർമാരെയടക്കം ആക്രമിച്ചത് കൂടുതൽ ദുരൂഹതയുണർത്തി. ടി എം സിയുടെ പ്രാദേശിക പ്രവർത്തകരടക്കമാണ് ആക്രമണ കേസിൽ അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാനായിരുന്നു അക്രമമെന്ന സംശയം ഉയർന്നു. രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായി. ഐ എം എ അടക്കം സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനത്തടക്കം ഡോക്ടർമാർ ജോലി നിർത്തി തെരുവിലിറങ്ങിയത് വലിയ പ്രതിസന്ധിയായി.

പിന്നാലെ ഹൈക്കോടതിയും സുപ്രീം കോടതിയും സ്വമേധയാ കേസെടുത്തു. ആരോ​ഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ നിർദേശിക്കാൻ കർമ്മ സമിതിയെ നിയോ​ഗിച്ചു. ആർ ജി കർ ആശുപത്രിയുടെ സുരക്ഷ സി ഐ എസ് എഫ് ഏറ്റെടുത്തു. ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ നിരവധി തവണ മമത ബാനർജിക്ക് നേരിട്ട് ചർച്ച നടത്തേണ്ടി വന്നു. അറസ്റ്റിലായ സഞ്ജയ് റോയ് മാത്രമാണ് പ്രതിയെന്ന നി​ഗമനത്തിലാണ് സി ബി ഐ എത്തിയത്. തുടരന്വേഷണം നടക്കണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം