Asianet News MalayalamAsianet News Malayalam

കടലൂർ കൊലപാതകത്തിന് പിന്നിലെ കാരണം തെരഞ്ഞെടുപ്പിനിടെ നടന്ന വഴക്ക്, തീവെപ്പിൽ ലക്ഷങ്ങളുടെ നഷ്ടം

മാസിലാമണിയുടെ എതിർകക്ഷിക്കാരനും പഞ്ചായത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റായ ശാന്തിയുടെ ഭർത്താവുമായ മതിയളകനാണ് ഈ കൊലക്ക് പിന്നിലെന്നാണ് പറയപ്പെടുന്നത്.  

cuddalore murder leads to arson, property worth lakhs set to fire
Author
Cuddalore, First Published Aug 3, 2020, 4:07 PM IST

കടലൂർ: തമിഴ്‌നാട്ടിലെ കടലോര ഗ്രാമമായ കടലൂരിൽ നടന്ന മതിവണ്ണൻ എന്ന യുവാവിന്റെ കൊലപാതകത്തിന് കാരണം തെരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തിന്റെ പ്രതികാരമെന്ന് പൊലീസ്. കൊലപാതകത്തിന് പിന്നാലെ ഏറെ നാളായി സംഘർഷത്തിൽ ആയിരുന്ന രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷവും വ്യാപകമായ തീവെപ്പുമുണ്ടായി. 

ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കടലൂരിലെ താഴങ്ങുട പഞ്ചായത്തിന്റെ മുൻ പ്രസിഡന്റായ മാസിലാമണിയുടെ സഹോദരൻ മതിവണ്ണനെ(38)  ടൗണിൽ നിന്ന് തിരികെ വരും വഴി പത്തുപേരടങ്ങുന്ന സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊന്നത്. മാസിലാമണിയുടെ എതിർകക്ഷിക്കാരനും പഞ്ചായത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റായ ശാന്തിയുടെ ഭർത്താവുമായ മതിയളകനാണ് ഈ കൊലക്ക് പിന്നിലെന്നാണ് പറയപ്പെടുന്നത്.  മരണവിവരം പുറത്തറിഞ്ഞതോടെ മാസിലാമണിയുടെ അനുയായികൾ വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിട്ടു. മാസിലാമണിയും മതിയഴകനുമായുള്ള സ്പർദ്ധയാണ് കൊലപാതകത്തിന് കാരണം എന്ന് പറയപ്പെടുന്നു. 

മതിയളകന്റെ സംഘം കൃത്യമായ ആസൂത്രണത്തിലൂടെയാണ് മതിവണ്ണനെ വധിച്ചതെന്നു ലോക്കൽ പൊലീസ് പറയുന്നു. മാസിലാമണിയുടെ സംഘത്തിൽ നിന്നുണ്ടായ പ്രത്യാക്രമണത്തിൽ 26 ബോട്ടുകൾ,എട്ടു വീടുകൾ, പത്ത് ഇരുചക്ര വാഹനങ്ങൾ, രണ്ടു കാറുകൾ, നിരവധി മത്സ്യബന്ധന വലകൾ എന്നിങ്ങനെ ഏകദേശം ഒരു കോടിയോളം രൂപയുടെ മുതലിന് നാശം സംഭവിച്ചിട്ടുണ്ട്. 

കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ, മതിയളകന്റെ ഭാര്യ ശാന്തിയോട് മാസിലാമണി തെരഞ്ഞെടുപ്പിൽ തോറ്റിരുന്നു. അന്ന് നേരിയ തോതിൽ സംഘർഷങ്ങളും ചെറിയ കയ്യാങ്കളിയുമൊക്കെ നടന്നിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്ന് നടന്ന കൊലപാതകമെന്ന് പൊലീസ് പറയുന്നു. പതിനേഴുപേർക്കെതിരെ മതിവണ്ണന്റെ കൊലപാതകത്തിന്റെ പേരിലും 25 പേർക്കെതിരെ കലാപമുണ്ടാക്കിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതുവരെ 24 പേർ അറസ്റ്റിലായിട്ടുമുണ്ട്. 

Follow Us:
Download App:
  • android
  • ios