ബീഹാറിലെ ബക്‌സർ ജില്ലയിൽ പരീക്ഷാ പേപ്പറുകളുടെ കെട്ടുകൾ മഴവെള്ളത്തിൽ ഒഴുകിനടക്കുന്നതായുള്ള വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് രംഗത്ത്
പാറ്റ്ന: ബീഹാറിലെ ബക്‌സർ ജില്ലയിൽ പരീക്ഷാ പേപ്പറുകളുടെ കെട്ടുകൾ മഴവെള്ളത്തിൽ ഒഴുകിനടക്കുന്നതായുള്ള വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് രംഗത്ത്. ദൃശ്യങ്ങളിൽ കാണുന്നത് അധികൃതരുടെ അശ്രദ്ധ മൂലമുണ്ടായ വീഴ്ചയല്ലെന്നും, പെട്ടെന്നുണ്ടായ ശക്തമായ മഴയ്ക്കിടയിൽ സ്കൂളുകളിലേക്ക് ചോദ്യപ്പേപ്പറുകൾ വിതരണം ചെയ്യുന്നതിനിടെ ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നും അധികൃതർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരീക്ഷകൾ നിശ്ചയിച്ച പ്രകാരം സുഗമമായി നടന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വെള്ളക്കെട്ടുണ്ടായ ഒരു സ്കൂൾ പരിസരത്ത് പരീക്ഷാ പേപ്പറുകളുടെ കെട്ടുകൾ കിടക്കുന്നതും ചിലർ അവ മാറ്റാൻ ശ്രമിക്കുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. 9, 10, 12 ക്ലാസുകളിലെ ചോദ്യപ്പേപ്പറുകളാണ് വെള്ളത്തിൽ കിടക്കുന്നതെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. രാജ്യത്ത് വിവിധ പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഈ വീഡിയോ വലിയ രീതിയിൽ ചർച്ചയായത്. എന്നാൽ ഈ പ്രചാരണങ്ങൾ തീർത്തും തെറ്റാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചോദ്യപ്പേപ്പറുകളും ഉത്തരക്കടലാസുകളും അടങ്ങിയ കെട്ടുകൾ പൂർണ്ണമായും സുരക്ഷിതമാണെന്നും പരീക്ഷകൾ തടസ്സമില്ലാതെ നടന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവിച്ചത് എന്ത്? വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം
പരീക്ഷകൾക്കുള്ള ചോദ്യപ്പേപ്പറുകളും ഉത്തരക്കടലാസുകളും ജൂൺ 27-ഓടെ തന്നെ ജില്ലയിൽ എത്തിച്ചിരുന്നു. ബക്‌സറിലെ എം.പി. ഹൈസ്കൂളിൽ ജൂൺ 28-ന് പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷ നിശ്ചയിച്ചിരുന്നതിനാൽ, മുൻകരുതൽ എന്ന നിലയിൽ ഈ പരീക്ഷാ സാമഗ്രികൾ ബക്‌സറിലെ രാജ്കിയ ബുനിയാദി വിദ്യാലയത്തിലേക്ക് സുരക്ഷിതമായി മാറ്റി. തുടർന്ന് ജൂൺ 30 മുതൽ ജില്ലയിലെ വിവിധ സ്കൂളുകൾ ചോദ്യപ്പേപ്പറുകൾ ശേഖരിക്കാൻ ആരംഭിച്ചു. സ്കൂളുകൾക്കായി പരീക്ഷാ സാമഗ്രികളുടെ പാക്കറ്റുകൾ തരംതിരിച്ച് വാഹനങ്ങളിൽ കയറ്റുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തത്. ഈ വിതരണ പ്രക്രിയയ്ക്കിടയിലാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും, വകുപ്പിനെ അപകീർത്തിപ്പെടുത്താനും വ്യാജവാർത്തകൾ പ്രചരിപ്പിക്കാനുമായി "സമൂഹവിരുദ്ധ ശക്തികൾ" ഇത് ബോധപൂർവ്വം പ്രചരിപ്പിക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു.
പെട്ടെന്ന് മഴ പെയ്തെങ്കിലും ചോദ്യപ്പേപ്പറുകളും ഉത്തരക്കടലാസുകളും അടങ്ങിയ എല്ലാ പാക്കറ്റുകളും സുരക്ഷിതമായി തന്നെ അതത് സ്കൂളുകളിൽ എത്തിച്ചതായും പരീക്ഷാ നടത്തിപ്പിൽ യാതൊരുവിധ അശ്രദ്ധയോ നിർദ്ദേശങ്ങളുടെ ലംഘനമോ ഉണ്ടായിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.



