സൈബർ ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി. 54 കേന്ദ്ര സർക്കാർ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത സംഭവത്തിലാണ് നടപടി. റെയ്ഡിൽ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെ നിരവധി ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു.
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ദില്ലി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
54 കേന്ദ്ര സർക്കാർ വെബ്‌സൈറ്റുകളെ ആക്രമണത്തിന് ലക്ഷ്യമിട്ട സംഭവത്തിലാണ് നടപടി. ഓപ്പറേഷൻ സിന്ദൂർ സമയത്തടക്കം നടന്ന സൈബർ ആക്രമണങ്ങളിലെ കേസാണിത്. കേസിൽ മുൻപ് 2 പേർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ ഹാക്കിങ്ങിന് സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
പരിശോധനയുടെ ഭാഗമായി 3 ലാപ്ടോപ്പുകളും 5 മൊബൈൽ ഫോണുകളും എൻഐഎ പിടിച്ചെടുത്തു. കൂടാതെ പ്രധാനപ്പെട്ട ഡിജിറ്റൽ രേഖകളും ഉപകരണങ്ങളും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


