Asianet News MalayalamAsianet News Malayalam

മതപരിവര്‍ത്തനം ആരോപിച്ച് ദളിത് കുടുംബത്തിന് മര്‍ദ്ദനം; വീട്ടുകാരിയുടെ മേല്‍ കറി കോരിയൊഴിച്ച് പൊള്ളിച്ചു

ദളിത് കുടുംബത്തിലെ സ്ത്രീകള്‍ അടക്കം അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പൊള്ളലടക്കമുള്ള പരിക്കുകള്‍ക്ക് ചികിത്സ തേടിയിരിക്കുകയാണ് ഇവര്‍. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസ്

Dalit family in Belagavi attacked alleging conversion
Author
Belagavi, First Published Jan 2, 2022, 1:46 PM IST

മതപരിവര്‍ത്തനം നടത്തുന്നതായി ആരോപിച്ച് ദളിത് കുടുംബത്തെ ആക്രമിച്ച് (Dalit Family Attacked Over Alleged Conversion) തീവ്ര വലതുപക്ഷ സംഘടനാ പ്രവര്‍ത്തകര്‍. കര്‍ണാടകയിലെ (karnataka) ബെലഗാവി ( Belagavi ) ജില്ലയിലുള്ള തുക്കനാട്ടി ഗ്രാമത്തിലാണ് സംഭവം അക്രമം നടന്നത്. ഡിസംബര്‍ 29 ന് ഇവരുടെ വീട്ടില്‍ വച്ച് നടന്ന പ്രാര്‍ത്ഥനാ യോഗത്തിലേക്ക് തീവ്ര വലതുപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു. അയല്‍വാസികളെ നിര്‍ബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ദളിത് കുടുംബത്തിലെ സ്ത്രീകള്‍ അടക്കം അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പൊള്ളലടക്കമുള്ള പരിക്കുകള്‍ക്ക്  മുതലഗിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് ദളിത് കുടുംബം. അക്ഷയ് കുമാര്‍ കരണ്‍ഗാവി എന്ന പാസ്റ്ററിന്‍റെ വീട്ടില്‍ വച്ചായിരുന്നു പ്രാര്‍ത്ഥനാ യോഗം നടന്നത്. ഇവിടേക്കാണ്  വലതുപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ എത്തിയത്. പ്രാര്‍ത്ഥനാ യോഗം ഉടന്‍ നിര്‍ത്തണമെന്നു ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. പാസ്റ്ററും കുടുംബവും അയല്‍വാസികളെ നിര്‍ബന്ധിച്ച് ക്രിസ്തുമതത്തിലേയ്ക്ക് മതപരിവര്‍ത്തനം ചെയ്യുകയാണെന്ന് ആരോപിച്ച് ഇവര്‍ വീട്ടുകാരെ ആക്രമിച്ചു.

അടുക്കളയില്‍ ഉണ്ടായിരുന്ന ചൂടുള്ള കറി വീട്ടുകാരിയുടെ ദേഹത്തേയ്ക്ക് ഒഴിച്ചതായി ഇവരുടെ പരാതിയില്‍ പറയുന്നു. വീട്ടിലെ സ്ത്രീകളെ കയ്യേറ്റം ചെയ്തതായും ദളിത് കുടൂംബത്തിന്‍റെ പരാതിയില്‍ പറയുന്നു.കുട്ടികളെയും സ്ത്രീകളേയും അക്രമികള്‍ അസഭ്യം പറഞ്ഞതായും പരാതി വിശദമാക്കുന്നു. ഇത്തരം പ്രവര്‍ത്തനം തുടര്‍ന്നാല്‍ ജീവനോടെ കത്തിക്കുമെന്നായിരുന്നു അക്രമികളുടെ ഭീഷണിയെന്നും പരാതിയില്‍ പറയുന്നു. അനധികൃതമായി ആയുധത്തോടെ സംഘടിച്ചതിനും കലാപമുണ്ടാക്കാനുള്ള ശ്രമത്തിനുമ അടക്കമാണ് ദളിത് കുടുംബത്തിന്‍റെ പരാതിയില്‍ കേസ് എടുത്തിരിക്കുന്നത്. 

 എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരായുള്ള അക്രമത്തിന് ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ശിവാനന്ദ് ഗോട്ടൂര്‍, രമേഷ് ഠണ്ഡാപ്പുര്‍, പരസപ്പാ ബാബു, ഫക്കീരപ്പാ ബഗേവാടി, കൃഷ്ണകാന്ദികര്‍, ചേതന്‍ ഗഡാടി, മഹന്തേഷ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ക്രിസ്തുമസ് അനുബന്ധിയായ പ്രാര്‍ത്ഥനകളാണ് വീട്ടില്‍ നടത്തതെന്ന് പാസ്റ്റര്‍ പറയുന്നു. കര്‍ണ്ണാടകയുടെ പല ഭാഗത്തും ക്രിസ്തുമസ് പ്രാര്‍ത്ഥനായോഗങ്ങള്‍ക്കെതിരെ തീവ്ര വലതുപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ അക്രമം നടത്തിയിരുന്നു.

ക്രിസ്തുമസ് ആഘോഷം തടയാനെത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ വീട്ടില്‍ നിന്ന് പുറത്താക്കി ദളിത് സ്ത്രീകള്‍
ക്രിസ്തുമസ് ആഘോഷം  തടയാനെത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ  വീട്ടില്‍ നിന്ന് പുറത്താക്കി ദളിത് സ്ത്രീകള്‍. കര്‍ണാടകയിലെ തുംകൂറില്‍ ബിലിദേവാലയ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച ഗ്രാമത്തിലെ ഒരു വീട്ടില്‍ നടന്ന ക്രിസ്തുമസ് ആഘോഷ പരിപാടിയിലേക്കാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. രാമചന്ദ്ര എന്ന ദളിത് യുവാവിന്‍റെ വീട്ടിലേക്കായിരുന്നു സംഘം അതിക്രമിച്ചെത്തിയത്. കുടുംബം ക്രിസ്തുമസ് ആഘോഷിക്കുന്നുവെന്ന വിവരത്തേത്തുടര്‍ന്നായിരുന്നു ഇത്. ഹിന്ദു കുടുംബത്തില്‍ ക്രിസ്തീയ പ്രാര്‍ത്ഥനകളോടെ ക്രിസ്തുമസ് ആഘോഷം നടക്കുന്നുവെന്ന് ഗ്രാമ പഞ്ചായത്ത് മെമ്പറാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ അറിയിച്ചതെന്നാണ് തുകൂരിലെ ബജ്രംഗ്ദള്‍ നേതാവായ രാമു ബജ്രംഗി പറയുന്നത്.

രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് കെസിബിസി

രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നെന്ന് കെസിബിസി. മതത്തിന്റെ പേരിലുള്ള പീഡനങ്ങൾ പല സംസ്ഥാനങ്ങളിൽ നിന്നും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മിക്ക അക്രമങ്ങൾക്കും മുമ്പ് മതപരിവർത്തനമെന്ന വ്യാജ ആരോപണം ഉന്നയിക്കപ്പെടുകയോ അന്യായമായി കുറ്റം തുമത്തപ്പെടുകയോ ഉണ്ടായിട്ടുണ്ട്.  ഇത്തരത്തിൽ ആസൂത്രിതമായുണ്ടാകുന്ന അക്രമങ്ങൾക്കും കെട്ടിച്ചമച്ച കേസുകൾക്കും പിന്നിൽ ഗൂഡാലോചന സംശയിക്കാവുന്നതാണ്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും സുരക്ഷിതത്വവും ക്രൈസ്തവ സമൂഹത്തിനും വിവിധ സംസ്ഥാനങ്ങളിൽ സേവന നിരതരായിരിക്കുന്ന പതിനായിരക്കണക്കിന്​ സന്യസ്തര്‍ക്കും വൈദികര്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും ഉറപ്പുവരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം. ഈ സാഹചര്യം ഗൗരവമായി കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കണമെന്നും കെസിബിസി.

കര്‍ണാടകയില്‍ ആരാധനാലയം ആക്രമിച്ചു; സെന്‍റ് ആന്‍റണീസ് കൂടാരത്തിന്‍റെ ചില്ലുകള്‍ തകര്‍ത്തു

കര്‍ണാടകയിലെ ചിക്കബെല്ലാപുരയില്‍ ആരാധനാലയത്തിന് നേരെ ആക്രമണം. സെന്‍റ് ജോസഫ് പള്ളിയിലെ സെന്‍റ് ആന്‍റണീസ് കൂടാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൂടാരത്തിന്‍റെ ചില്ലുകള്‍ തകര്‍ന്നു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് വഴിവെക്കുമെന്ന് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചിരന്നു. ഇതിന് പിന്നാലെയാണ് സെന്‍റ് ആന്‍റണീസ് കൂടാരത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള 160 വര്‍ഷത്തിലേറെ പഴക്കുമള്ള സെന്‍റ് ജോസഫ് പള്ളിയിലെ കൂടാരമാണ് തകര്‍ത്തിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചേ മുപ്പതോടെ ചില്ലുകള്‍ തകരുന്ന ഒച്ച പള്ളിവികാരിയാണ് കേട്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.  ആരാണ് ആക്രമണത്തിന് പിന്നിലെന്നതില്‍ പൊലീസിന് സൂചന ലഭിച്ചിട്ടില്ല. 

സ്കൂളിലെ ക്രിസ്തുമസ് ആഘോഷം മതപരിവര്‍ത്തനമെന്ന് ആരോപണം; പ്രതിഷേധവുമായി തീവ്രവലതുപക്ഷ സംഘടനകള്‍
സ്വകാര്യ സ്കൂളിലെ ക്രിസ്തുമസ് ആഘോഷം മതപരിവര്‍ത്തനമെന്ന ആരോപണവുമായി തീവ്രവലതുപക്ഷ അനുഭാവികള്‍. കര്‍ണാടകയിലെ മാണ്ഡ്യയിലെ പാണ്ഡവപുരയിലെ നിര്‍മ്മല ഇംഗ്ലീഷ് ഹൈ സ്കൂളിലെ ക്രിസ്തുമസ് ആഘോഷമാണ്  ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. കുട്ടികളെ മസ്തിഷ്ക പ്രക്ഷാളനം നടത്താനുള്ള നീക്കമാണെന്നും അതിലൂടെ മതപരിവര്‍ത്തനമാണ് സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന് പിന്നിലെന്നാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ആരോപിച്ചത്.

'സാന്താക്ലോസ് മൂർദാബാദ്'; ആഗ്രയിൽ ക്രിസ്മസ് അപ്പൂപ്പന്റെ കോലം കത്തിച്ച് ഹിന്ദുത്വ സംഘടനകൾ
ആളുകളെ മതപരിവർത്തനം ചെയ്യാനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ "തന്ത്രത്തിന്റെ" ഭാഗമാണെന്ന് ആരോപിച്ച് വെള്ളിയാഴ്ച ആഗ്രയിൽ സാന്താക്ലോസിന്റെ  കോലം കത്തിച്ചു. ക്രിസ്മസ് തലേന്ന് മഹാത്മാഗാന്ധി മാർഗിലെ സെന്റ് ജോൺസ് കോളേജ് പരിസരത്താണ് സംഭവം. സാന്താക്ലോസ് എന്നറിയപ്പെടുന്ന വിശുദ്ധ നിക്കോളാസിന്റെ രൂപങ്ങളുമായി കൂട്ടമായെത്തിയ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്‌റംഗ് ദളും ചേർന്നാണ് കോലം കത്തിച്ചത്. 

Follow Us:
Download App:
  • android
  • ios