ഓപ്പറേഷൻ സിന്ദൂരിനുശേഷം റഫാൽ ജെറ്റുകൾക്കെതിരെ ചൈന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് ഫ്രഞ്ച് ഇന്റലിജൻസ് റിപ്പോർട്ട് അടുത്തിടെ സൂചിപ്പിച്ചിരുന്നു.
ദില്ലി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ യുദ്ധവിമാനമായ റഫാല്‍ വെടിവെച്ച് വീഴ്ത്തിയെന്ന പാകിസ്ഥാന്റെ അവകാശവാദം തള്ളി വിമാന നിർമാതാക്കളായ ദസ്സോ ഏവിയേഷൻ. കമ്പനി ചെയർമാനും സിഇഒയുമായ എറിക് ട്രാപ്പിയറാണ് പാക് അവകാശവാദത്തിന് മറുപടിയുമായി രംഗത്തെത്തിയത്. ഓപ്പറേഷൻ സിന്ദൂരിനിടെ സാങ്കേതിക തകരാർ മൂലം ഇന്ത്യയുടെ ഒരു റഫാല്‍ യുദ്ധവിമാനം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനുശേഷം റഫാല്‍ ജെറ്റുകൾക്കെതിരെ ചൈന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് ഫ്രഞ്ച് ഇന്റലിജൻസ് റിപ്പോർട്ട് അടുത്തിടെ സൂചിപ്പിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂരിൽ ജെ-10സി മൾട്ടി-റോൾ കോംബാറ്റ് എയർക്രാഫ്റ്റ് വിക്ഷേപിച്ച PL-15E ലോംഗ് റേഞ്ച് മിസൈലുകൾ ഉപയോഗിച്ച് മൂന്ന് റഫാല്‍ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി പാകിസ്ഥാൻ വ്യോമസേന അവകാശപ്പെട്ടിരുന്നു. ഒരു തെളിവും നൽകാതെയാണ് പാകിസ്ഥാൻ അവകാശവാദങ്ങൾ ഉന്നയിച്ചത്.
മൂന്ന് റഫാല്‍ ജെറ്റുകൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദം തെളിവില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് ദാസോ തലവൻ പറഞ്ഞു. ഫ്രഞ്ച് വെബ്‌സൈറ്റിനോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹൈ ആൾട്ട്യൂടിൽ ഉണ്ടായ സാങ്കേതിക തകരാറാണ് നഷ്ടത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. റാഫേൽ ജെറ്റുകൾ പാകിസ്ഥാൻ വ്യോമസേന വെടിവച്ചിട്ടുവെന്ന് പറയുന്നത് തെറ്റാണെന്ന് ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ആർ.കെ. സിംഗും വ്യക്തമാക്കി.
