രാജസ്ഥാനിലെ കൂറുമാറ്റം: കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മായാവതി
രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പും രണ്ട് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് കൂട്ട കൂറുമാറ്റം ഉണ്ടായത്. രാജസ്ഥാനിൽ ആകെയുണ്ടായിരുന്ന ആറ് ബിഎസ്‌പി അംഗങ്ങളും കോൺഗ്രസിലേക്ക് കൂറുമാറി. തിങ്കളാഴ്ച രാത്രിയിലായിരുന്നു കൂറുമാറ്റം.
ലഖ്‌നൗ: രാജസ്ഥാനിൽ ബിഎസ്‌പിയിലെ മുഴുവൻ അംഗങ്ങളും കോൺഗ്രസിൽ ലയിച്ചതിന് പിന്നാലെ കടുത്ത വിമർശനവുമായി മായാവതി രംഗത്ത്. കോൺഗ്രസ് വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചുവെന്ന് മായാവതി വിമർശിച്ചു.
രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പും രണ്ട് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് കൂട്ട കൂറുമാറ്റം ഉണ്ടായത്. രാജസ്ഥാനിൽ ആകെയുണ്ടായിരുന്ന ആറ് ബിഎസ്‌പി അംഗങ്ങളും കൂറുമാറി. തിങ്കളാഴ്ച രാത്രിയിലായിരുന്നു കൂറുമാറ്റം.
"രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ഒരിക്കൽ കൂടി ബിഎസ്‌പി എംഎൽഎമാരെ പിളർത്തി. തങ്ങൾ വിശ്വസിക്കാൻ കൊള്ളാത്ത പാർട്ടിയാണെന്ന് അവർ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്," മായാവതി ട്വീറ്റിൽ പറഞ്ഞു.
നീക്കത്തെ ചതിയെന്ന് വിശേഷിപ്പിച്ച ബിഎസ്‌പി പരമാധ്യക്ഷ, സംസ്ഥാന സർക്കാരിന് നിരുപാധിക പിന്തുണ നൽകുമ്പോഴാണ് ഈ മാറ്റമെന്നും കുറ്റപ്പെടുത്തി.
"എതിരാളികളോട് യുദ്ധം ചെയ്യുന്നതിന് പകരം എപ്പോഴും തങ്ങൾക്കൊപ്പം നിൽക്കുന്നവരെയും സഹകരിക്കുന്നവരെയും ഉപദ്രവിക്കുന്ന സമീപനമാണ് കോൺഗ്രസിന്റേത്. അതിനാൽ തന്നെ കോൺഗ്രസ് എസ്‌സി-എസ്‌ടി വിരുദ്ധ,ഒബിസി വിരുദ്ധ രാഷ്ട്രീയ കക്ഷിയാണ്. ഈ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിൽ ഒരിക്കലും ആത്മാർത്ഥതയും സത്യസന്ധതയും ഇവർ കാണിച്ചിട്ടില്ല," അവർ ട്വീറ്റിൽ പറഞ്ഞു.