അരവിന്ദ് കെജ്‍രിവാൾ തീവ്രവാദിയാണെന്ന് നിയുക്ത ബിജെപി എംഎൽഎ ഒ പി ശർമ്മ
ആം ആദ്മി നേതാവ് പാകിസ്ഥാൻ പട്ടാളത്തിന്‍റെ വക്താവിനെ പോലെ ഇന്ത്യൻ സൈന്യത്തിനെതിരെ ചോദ്യങ്ങളുന്നയിക്കുന്നയാളാണെന്നും ടുക്ഡേ ടുക്ഡേ സംഘത്തിന്‍റെ ആളാണെന്നും ഒ പി ശർമ്മ ആരോപിച്ചു.
ദില്ലി: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‍രിവാളിനെതിരെ വിദ്വേഷ പരാമർശവുമായി നിയുക്ത ബിജെപി എംഎൽഎ ഒ പി ശർമ്മ. കെജ്‍രിവാളിനെ തീവ്രവാദിയെന്ന് തന്നെ വിളിക്കണമെന്ന് ബിജെപിയുടെ എട്ട് നിയുക്ത എംഎൽഎമാരിലൊരാളായ ശർമ്മ പറഞ്ഞു.
കെജ്‍രിവാൾ അഴിമതിക്കാരനാണെന്നും, തീവ്രവാദികളോട് മമതയുള്ളവനുമാണന്ന് പറഞ്ഞ ഒ പി ശർമ്മ, ആം ആദ്മി നേതാവ് പാകിസ്ഥാൻ പട്ടാളത്തിന്‍റെ വക്താവിനെ പോലെ ഇന്ത്യൻ സൈന്യത്തിനെതിരെ ചോദ്യങ്ങളുന്നയിക്കുന്നയാളാണെന്നും ടുക്ഡേ ടുക്ഡേ സംഘത്തിന്‍റെ ആളാണെന്നും ആരോപിച്ചു. ഇതെല്ലാം കൊണ്ട് തന്നെ തീവ്രവാദിയെന്ന് തന്നെയാണ് കെജ്‍രിവാളിനെ വിളിക്കേണ്ടതെന്നും ശർമ്മ കൂട്ടിച്ചേർക്കുകയാണ്.
ബിജെപിക്ക് ദില്ലിയിൽ ആകെ ലഭിച്ച എട്ട് സീറ്റുകളിലൊന്നായ വിശ്വാസ് നഗർ മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംഎൽഎയാണ് ഒ പി ശർമ്മ. ഇതാദ്യമായല്ല ഒരു ബിജെപി നേതാവ് കെജ്‍രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നത്. നേരത്തെ പ്രചരണത്തിനിടെ ബിജെപി എംപി പർവേശ് വർമ്മയും സമാനമായ പ്രസ്താവന നടത്തയിരുന്നു. പ്രസ്താവനയ്ക്ക് പിന്നാലെ പർവേഷിന് വിലക്കും ഏർപ്പെടുത്തപ്പെട്ടിരുന്നു.