ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അൽ ഫലാഹ് സർവകലാശാല കേന്ദ്രീകരിച്ചുള്ള 415 കോടിയുടെ കള്ളപ്പണ ഇടപാടും അന്വേഷണ പരിധിയിലുണ്ട്. പ്രതികൾ ഉൾപ്പെട്ട രണ്ട് ആപ്പുകളിലെ ക്ലോസ്ഡ് ഗ്രൂപ്പുകളെക്കുറിച്ചും അന്വേഷിക്കും.

ദില്ലി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി കസ്റ്റഡിയിൽ. ഹരിയാന സോഹ്നയിലെ മസ്ജിദിലെ ഇമാം അടക്കം മൂന്ന് പേരെയാണ് ഫരീദാബാദ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഉമർ ഈ മസ്ജിദിൽ എത്തിയിരുന്നതായി കണ്ടെത്തൽ. അൽ ഫലാഹ് സർവകലാശാല കേന്ദ്രീകരിച്ച് 415 കോടിയുടെ കള്ളപ്പണ ഇടപാട് എന്നാണ് വിവരം. ചെയർമാൻ്റെ പാക് സന്ദർശനവും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം, ചെങ്കോട്ടസ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ തലത്തിലേക്ക് കടക്കുന്നു. രണ്ട് ആപ്പുകളിലെ ക്ലോസ്ഡ് ഗ്രൂപ്പുകളെ സംബന്ധിച്ച് അന്വേഷണം നടക്കും. ഉമർ നബി അടക്കം അംഗമായ ഗ്രൂപ്പുകളെ സംബന്ധിച്ചാണ് വിവര ശേഖരണം. ഏഴ് വീതം പേർ അംഗങ്ങളായ ഗ്രൂപ്പ് ആണിത്. ബീഹാർ, ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഈ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. ഇവരെ കണ്ടെത്താനും ശ്രമം നടന്നു വരികയാണ്. ഗ്രൂപ്പിൽ ഉണ്ടായിരുന്നവർ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരാണ്.

കേസിലെ പ്രതി അമീർ റാഷിദിനായി ഹാജരായ അഭിഭാഷകയെ മാറ്റി. അഭിഭാഷക സ്മൃതി ചതുർവേദിയെയാണ് മാറ്റിയത്. മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയാണ് നടപടിക്ക് കാരണം. ഭീകരന് നിയമസഹായം നൽകുന്നത് ദില്ലി ലീഗൽ സർവീസ് അതോറിറ്റിയാണെന്ന പ്രസ്താവനയാണ് വിവാദമായത്. സംഭവത്തിൽ ഉടൻ പുതിയ അഭിഭാഷകയെ നിയമിക്കും.