പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ, ഷിഖ റായ്, രേഖ ഗുപ്ത, എന്നിവർക്കൊപ്പം മുതിർന്ന നേതാവ് ആഷിഷ് സൂദിന്റെ പേരും സജീവ പരിഗണനയിലുണ്ടെന്നാണ് വിവരം
ദില്ലി: 27 വർഷത്തിനിപ്പുറം ദില്ലി ഭരണം പിടിച്ചെടുത്ത ബി ജെ പിയുടെ മുഖ്യമന്ത്രി ആരാകും എന്ന് ഇന്ന് പ്രഖ്യാപിച്ചേക്കും. ദില്ലി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യോഗം ഇന്ന് വൈകിട്ട് ചേരും. വിദേശ സന്ദർശനത്തിന് ശേഷം ഇന്നാണ് മോദി ദില്ലിയിൽ തിരിച്ചെത്തുന്നത്. മോദിയെത്തിയതിന് പിന്നാലെ ബി ജെ പി നേതൃയോഗം ചേർന്ന് തീരുമാനം എടുക്കും. തുടർന്ന് നിയമസഭാ കക്ഷി യോഗം വിളിച്ച് എം എൽ എമാരെ തീരുമാനം അറിയിക്കുകയും, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് വിവരം.
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തി തരൂർ; നിലപാട് 'വ്യക്തിപരം'; തള്ളി കോൺഗ്രസ്
6 പേരാണ് ദില്ലി മുഖ്യമന്ത്രിയാകാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്നത്. പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ എന്നിവർക്കൊപ്പം വനിതാ നേതാക്കളായ ഷിഖ റായ്, രേഖ ഗുപ്ത എന്നീ പേരുകളാണ് അവസാന പട്ടികയിലുള്ളത്. ഇവർക്കൊപ്പം മുതിർന്ന നേതാവ് ആഷിഷ് സൂദിന്റെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്.
വിശദ വിവരങ്ങൾ ഇങ്ങനെ
ഫലം വന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ദില്ലിയിൽ ബി ജെ പി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദർശനത്തിനായി പോയതാണ് പ്രഖ്യാപനം വൈകാൻ കാരണം. ദില്ലിയിൽ മടങ്ങിയെത്തുന്ന മോദി മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടക്കും. ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ എം എൽ എമാരെ പാർട്ടിയുടെ തീരുമാനം അറിയിക്കും. പിന്നാലെയാകും പ്രഖ്യാപനം. ഇതിനോടകം ആർ എസ് എസ് നേതൃത്വവുമായി അമിത് ഷായും, രാജ്നാഥ് സിംഗുമടക്കം ചർച്ചകൾ പൂർത്തിയാക്കി. മന്ത്രിസഭയിലേക്ക് പരിഗണിക്കുന്ന നേതാക്കളുമായി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ പ്രത്യേകം കൂടികാഴ്ചകളും നടത്തി. പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ എന്നിവർക്കൊപ്പം വനിതാ നേതാക്കളായ ഷിഖ റായ്, രേഖ ഗുപ്ത എന്നീ പേരുകളാണ് അവസാന പട്ടികയിലുള്ളത്. ഇവർക്കൊപ്പം മുതിർന്ന നേതാവ് ആഷിഷ് സൂദിന്റെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്. ജനക്പൂരി എം എൽ എയായ ആഷിഷ് സൂദിന് ആർ എസ് എസിന്റെ പിന്തുണയുമുണ്ട്. ജാതി സമുദായ സമവാക്യങ്ങൾ കൂടി പരിഗണിച്ചാകും മന്ത്രിസഭയിലും നേതാക്കളുടെ പ്രാതിനിധ്യം. ദില്ലി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പാർട്ടിക്ക് വെല്ലുവിളികളൊന്നുമില്ലെന്നും, നേതൃയോഗം ചേർന്ന് പതിനഞ്ച് മിനിറ്റുകൊണ്ട് തീരുമാനമെടുക്കുമെന്നും അധ്യക്ഷൻ ജെ പി നദ്ദ അവകാശപ്പെട്ടു. അതേസമയം പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണമാണ് പ്രഖ്യാപനം വൈകുന്നതെന്നും, ഇതുകാരണം ദില്ലിയിലെ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്നുമുള്ള പ്രചാരണം സജീവമാക്കുകയാണ് ആം ആദ്മി പാർട്ടി.
