'മർക്കസിൽ നിന്ന് ഒഴിപ്പിച്ചവർ പ്രശ്നമുണ്ടാക്കുന്നു, ആശുപത്രികൾക്കും സുരക്ഷ വേണമെന്ന് ദില്ലി സർക്കാർ
നിസാമുദ്ദീൻ മർക്കസിൽ നിന്ന് ഒഴിപ്പിച്ചവർ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തോട് സുരക്ഷ ആവശ്യപ്പെട്ടത്
ദില്ലി: ദില്ലിയിൽ ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നിരീക്ഷണ കേന്ദ്രങ്ങൾക്കും സുരക്ഷ ആവശ്യപ്പെട്ട് ദില്ലി സർക്കാർ. കൊവിഡ് വൈറസ് പടർന്ന സാഹചര്യത്തിൽ നിസാമുദ്ദീൻ മർക്കസിൽ നിന്ന് ഒഴിപ്പിച്ചവർ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തോട് സുരക്ഷ ആവശ്യപ്പെട്ടത്. ആരോഗ്യപ്രവർത്തകർക്ക് നേരെ ആക്രമണവുമുണ്ടായി. ഇവിടെ നിന്നും നിരീക്ഷണത്തിലാക്കിയവരിൽ പലരും നിരീക്ഷണത്തിനോടോ ആരോഗ്യപ്രവർത്തകരോടോ സഹകരിക്കുന്നില്ലെന്നും ദില്ലി സർക്കാർ വ്യക്തമാക്കി.
ദില്ലിയിൽ 141 പേർക്കാണ് ഇന്നലെ ഒരു ദിവസം കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 293 പേർക്കാണ് രാജ്യതലസ്ഥാന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പകുതിയിലേറപ്പേരും നിസാമുദ്ദീൻ മർക്കസിലെ തബ്ലീഗ് ജമാഅത്തിൽ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. 182 പേർക്കാണ് ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കുന്നത്.
പരിപാടിയിൽ പങ്കെടുത്ത് തിരിച്ചുപോയവരിൽ രാജ്യത്തിന് വിവിധഭാഗങ്ങളിൽ നിന്നും രോഗം സ്ഥിരീകരിക്കുകയും മരിക്കുകയും ചെയ്ത സാഹചര്യത്തിൽ 2000ത്തിലധികം പേരെയാണ് നിസാമുദ്ദീൻ മർക്കസിൽ നിന്നും ഒഴിപ്പിച്ചത്. അതേസമയം രാജ്യത്ത് കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരെയും, ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവരെയും ജയിലലടക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരക്കാർക്ക് ഒന്നോ, രണ്ടോ വർഷം തടവ് ശിക്ഷ നൽകണമെന്ന് സംസ്ഥാനങ്ങളോട് അഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.