കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തി നാല്‍പത്തിയാറായിരത്തി എഴുനൂറ്റി എണ്‍പത്തിയാറ് പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് ബാധിച്ചു.
ദില്ലി: ഓക്സിജൻ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി ദില്ലി ഹൈക്കോടതി. ഓക്സിജൻ വിതരണത്തിന് തടസം നിൽക്കുന്നവരെ തൂക്കിക്കൊല്ലുമെന്നും ആരേയും വെറുതെ വിടില്ലെന്നും കോടതി പറഞ്ഞു. രാജ്യത്തേത് കൊവിഡ് തരംഗമല്ല സുനാമിയാണെന്ന് പറഞ്ഞ കോടതി, കേന്ദ്ര സംസ്ഥാന സർക്കാരുകൾ മരണനിരക്ക് കുറയ്ക്കാനുള്ള ഇടപെടലുകൾ നടത്തിയേ മതിയാവൂ എന്ന് നിർദ്ദേശിച്ചു. പ്രാണവായു കിട്ടാനില്ലാതെ രാജ്യം ശ്വാസം മുട്ടുമ്പോൾ കൊവിഡ് വ്യാപനം അതി തീവ്രമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തി നാല്‍പത്തിയാറായിരത്തി എഴുനൂറ്റി എണ്‍പത്തിയാറ് പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് ബാധിച്ചു.
തുടര്‍ച്ചയായി മൂന്നാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിലാണ് പ്രതിദിന വര്‍ധന. മഹാരാഷ്ട്ര, ദില്ലി, കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ രോഗവ്യാപന തീവ്രതയില്‍ ഒരു കുറവുമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. പ്രതിദിന മരണ നിരക്ക് നാലാംദിവസവും രണ്ടായിരത്തിന് മുകളില്‍ തുടരുമ്പോള്‍ 24 മണിക്കൂറിനിടെ 2624 പേര്‍ കൂടി മരിച്ചു. രോഗവ്യാപനം തീവ്രമായതോടെ ഒരാഴ്ചക്കിടെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം കാല്‍ക്കോടി പിന്നിട്ടത്. ഇതോടെ ആശുപത്രികളിലെ സാഹചര്യം കൂടുതല്‍ വഷളായി. രാജ്യതലസ്ഥാനത്തെ രോഗവ്യാപനം രൂക്ഷമാക്കിയത് വൈറസിന്‍റെ ബ്രിട്ടണ്‍ വകഭേദമാണെന്നാണ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ കണ്ടെത്തല്‍.
അതേസമയം, ഓക്സിജൻ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേരുകയാണ്. വീടുകളിലെ രോഗികൾക്കും ഓക്സിജൻ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ദില്ലിയടക്കം ഉത്തരേന്ത്യയിലെ പലയിടങ്ങളിലും വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച ഹര്‍ജി ഇന്നും പരിഗണിച്ച ദില്ലി ഹൈക്കോടതി ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനും ദില്ലി സര്‍ക്കാരിനും ഒളിച്ചോടാനാവില്ലെന്ന് വ്യക്തമാക്കി.
