ദില്ലി കലാപം; 'വിദ്വേഷപ്രസംഗം' ഹര്‍ജികളില്‍ നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു
വിദ്വേഷപ്രസംഗം നടത്തിയെന്ന് ആരോപിക്കപ്പെട്ട നേതാക്കൾക്കും, ദില്ലി സർക്കാരിനും ,ദില്ലി പൊലീസ് കമ്മീഷണർക്കുമാണ് നോട്ടീസ് അയച്ചത്. ദില്ലി കലാപ കേസുകൾ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി മാർച്ച് 20 ലേക്ക് മാറ്റി.
ദില്ലി: സോണിയ ഗാന്ധി, കപിൽ മിശ്ര, വാരിസ് പത്താൻ ഉൾപ്പടെയുള്ള നേതാക്കൾ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികളിൽ ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. വിദ്വേഷപ്രസംഗം നടത്തിയെന്ന് ആരോപിക്കപ്പെട്ട നേതാക്കൾക്കും, ദില്ലി സർക്കാരിനും ,ദില്ലി പൊലീസ് കമ്മീഷണർക്കുമാണ് നോട്ടീസ് അയച്ചത്. ദില്ലി കലാപ കേസുകൾ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി മാർച്ച് 20 ലേക്ക് മാറ്റി. അതേസമയം, ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ഇതു വരെ 712 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു.
കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകളിലായി 200ലേറെ പേർ പിടിയിലായിട്ടുണ്ടെന്നാണ് ദില്ലി പൊലീസ് പറയുന്നത്. നിലവിൽ ദില്ലി പൂർണ്ണമായും സാധാരണ നിലയിലാണെന്നും സ്ഥിതിഗതികൾ ശാന്തമാണെന്നും ദില്ലി പൊലീസ് പിആർഒ എം എസ് രൺധാവ മാധ്യമങ്ങളോട് വിശദീകരിച്ചു.
കലാപത്തിനിടെ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ന് ഏഴ് പേർ അറസ്റ്റിലായി. അഴുക്ക് ചാലിൽ നിന്ന് നാലു മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നാലു പേരെയും പിടികൂടി. ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതകത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. അക്ബറി ബീഗം കൊലപാതകക്കേസിൽ രണ്ട് പേർ പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ദില്ലി കലാപത്തിൽ 53 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക