ദില്ലി മുനിസിപ്പൽ ഉപതെരഞ്ഞെടുപ്പ് ആംആദ്മിക്ക് മുന്നേറ്റം, ബിജെപിക്ക് തിരിച്ചടി
രോഹിണിയിൽ ബിഎസ്പി സ്ഥാനാർഥി രാജിവച്ച സീറ്റിലാണ് ആം ആദ്മി പാർട്ടി വിജയിച്ചത്. ബിജെപിയുടെ കൈവശമുണ്ടായിരന്ന ഷാലിമാർ ബാഗ് സീറ്റ് ആപ്പ് പിടിച്ചെടുത്തത് പാർട്ടി കേന്ദ്രങ്ങളിൽ തന്നെ അന്പരപ്പുണ്ടാക്കിയിട്ടുണ്ട്.
ദില്ലി: ദില്ലി മുനിസിപ്പൽ കോർപറേഷനിലെ അഞ്ചു സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലിലും ആം ആദ്മി പാർട്ടി വിജയിച്ചു. ഒരു സീറ്റിൽ കോണ്‍ഗ്രസും വിജയിച്ചു. ആം ആദ്മി പാർട്ടിയുടെ കൈവശം ഉണ്ടായിരുന്ന സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അതേസമയം ബിജെപിയുടെ ഒരു സീറ്റ് ആപ്പിന് ലഭിക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാതെ കനത്ത പരാജയമാണ് ബിജെപി നേരിട്ടത്.
രോഹിണിയിൽ ബിഎസ്പി സ്ഥാനാർഥി രാജിവച്ച സീറ്റിലാണ് ആം ആദ്മി പാർട്ടി വിജയിച്ചത്. ബിജെപിയുടെ കൈവശമുണ്ടായിരന്ന ഷാലിമാർ ബാഗ് സീറ്റ് ആപ്പ് പിടിച്ചെടുത്തത് പാർട്ടി കേന്ദ്രങ്ങളിൽ തന്നെ അന്പരപ്പുണ്ടാക്കിയിട്ടുണ്ട്.
ഒരു വർഷം മുൻപ് കലാപം നടന്ന വടക്ക് കിഴക്കൻ ദില്ലിയിലെ ചൗഹാൻ ബംഗാറിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി മൊഹമ്മദ് ഇഷ്റാക്ക് ഖാനെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി ചൗധരി സുബൈർ അഹമ്മദ് വിജയിച്ചത്. ആം ആദ്മി പാർട്ടി വിജയിച്ച സീറ്റുകളിൽ എല്ലാം തന്നെ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.