വീട്ടില്‍ ദില്ലി പൊലീസ്, കാണാന്‍ കൂട്ടാക്കാതെ രാഹുല്‍; രണ്ട് മണിക്കൂറിന് ശേഷം നോട്ടീസ് നല്‍കി മടക്കം
പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് കണ്ട് അറിയിച്ചുവെന്നായിരുന്നു രാഹുലിന്‍റെ കശ്മീരിലെ പ്രസംഗം. ഇരകളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് ദില്ലി പോലീസ് നോട്ടീസ് നല്‍കിയത്.
ദില്ലി: രാഹുല്‍ഗാന്ധിയുടെ ദില്ലയിലെ വീട്ടില്‍ രണ്ടുമണിക്കൂറോളം ദില്ലി പോലീസിന്‍റെ സാന്നിധ്യം. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് കണ്ട് അറിയിച്ചുവെന്ന കശ്മീരിലെ പ്രസംഗത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് പൊലീസ് എത്തിയത്.. ഇരകളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 15ന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പ്രതികരിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് മണിക്കൂര്‍ കാത്ത് നിന്നെങ്കിലും രാഹുല്‍ പൊലീസിനെ കാണാന്‍ തയ്യാറായില്ല. തുടര്‍ന്ന് നോട്ടീസ് കൈമാറി പൊലീസ് മടങ്ങി.
അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മോഡിക്ക് വേദനിച്ചു. അതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ വീട്ടില്‍ പൊലീസ് എത്തിയ സംഭവമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. അദാനി വിഷയത്തിൽ പാർലമെന്‍റില്‍ സംസാരിച്ചതാണ് പ്രകോപനം. ഇതോടെ മോദിക്ക് അസ്വസ്ഥതയും ദേഷ്യവും ആയി. രാഹുലിന്റെ പ്രസംഗം ജമ്മു പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു. രാഹുലിനെതിരെയുള്ള നീക്കം കൃത്യമായ അജണ്ടയോടെയാണ്. ഇത് വെള്ളരിക്ക പട്ടണം അല്ല. ആരോപണങ്ങളിൽ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. ജെപിസി അന്വേഷണം നടക്കണം, എന്തിനാണ് ബിജെപി ഭയക്കുന്നത്. ബിജെപി ക്കു ഒളിക്കാൻ പലതുമുണ്ട്. പേടിപ്പിച്ച് പിന്മാറ്റാൻ നോക്കേണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു