കർഷക സമരം; തിക്രി, ഗാസിപ്പൂർ അതിർത്തികളിൽ ബാരിക്കേഡുകൾ നീക്കി, പാർലമെന്‍റിലേക്ക് ട്രാക്ടർ മാർച്ചെന്ന് കർഷകർ
ദില്ലി അതിർത്തികളിലെ സമരം ഒരു വർഷം പൂർത്തിയാകുമ്പോള്‍ ഭാവി സമരപരിപാടികൾ ആലോചിക്കാന്‍ സംയുക്ത കിസാൻ മോർച്ച യോഗം ചേരും. തുടർ പ്രതിഷേധങ്ങളും യുപി മിഷൻ പ്രചാരണവും ചർച്ചയാകും.
ദില്ലി: കർഷക സമരം (Farmers Protest) നടക്കുന്ന ഗാസിപുർ തിക്രി അതിർത്തികളിലെ ബാരിക്കേഡുകൾ നീക്കി ദില്ലി പൊലീസ് (delhi police). ദേശീയ പാതകളിലെ ഗതാഗതം പുനസ്ഥാപിക്കാനാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം നിയന്ത്രണങ്ങൾ നീക്കിയതോടെ പാർലമെന്‍റിലേക്ക് ട്രാക്ടർ മാർച്ച് നടത്തുമെന്ന് രാകേഷ് ടിക്കായത്ത് (Rakesh Tikait) പറഞ്ഞു. ദില്ലി അതിർത്തികളിലെ സമരം ഒരു വർഷം പൂർത്തിയാകുമ്പോള്‍ ഭാവി സമരപരിപാടികൾ ആലോചിക്കാന്‍ സംയുക്ത കിസാൻ മോർച്ച യോഗം ചേരും. തുടർ പ്രതിഷേധങ്ങളും യുപി മിഷൻ പ്രചാരണവും ചർച്ചയാകും. മാറ്റി വച്ച ലക്നൌ മഹാപഞ്ചായത്ത് അടുത്ത മാസം 22 ന് നടത്തുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.
ഹരിയാനയിലെ ബഹദൂർഘട്ടില്‍ കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയ മൂന്ന് വനിതാ കർഷകർ ട്രക്ക് ഇടിച്ച് മരിച്ചു. ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു അപകടം. പഞ്ചാബ് സ്വദേശികളായ അമീർജിത്ത് കൌർ, ഗുർമീൽ കൌർ, ഹർന്ദീർ കൌർ എന്നിവരാണ് മരിച്ചത്. അമിതവേഗത്തിലെത്തിയെ ട്രക്ക് ഡിവൈഡറിലേക്ക് പാഞ്ഞുകയറി സ്ത്രീകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകട സമയത്ത് സ്ത്രീകൾ ഡിവൈഡറിൽ ഇരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിന് പിന്നാലെ ഡ്രൈവർ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ മറ്റ് മൂന്ന് പേർ ചികിത്സയിലാണ്. അപകടത്തിൽ കർഷകസംഘടനകൾ ദൂരുഹത ആരോപിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി.
നേരത്തേയും സമാന സംഭവങ്ങൾ കഷകസമരത്തിനിടെ ഉണ്ടായിരുന്നു. ഒക്ടോബര്‍ മൂന്നിന് ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിലേക്ക് വാഹനവ്യൂഹം ഇടിച്ച് കയറിയതിനെ തുടര്‍ന്ന് കര്‍ഷകരടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഡാലോചന നടത്തിയത് കേന്ദ്ര മന്ത്രി അജയ് മിശ്രയെന്നാണ് കര്‍ഷകരുടെ ആരോപണം. കര്‍ഷകരെ ഇടിച്ച വാഹനത്തിൽ ഉണ്ടായിരുന്ന അജയ് മിശ്രയുടെ മകൻ ആശിശ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
- Read Also : കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയ മൂന്ന് വനിതാ കർഷകരുടെ മേൽ ട്രക്ക് പാഞ്ഞുകയറി, ദാരുണാന്ത്യം